എന്നിലെ ഓരോ രോമകൂപങളും,
അവയെ മുളപ്പിച്ച കോശങളും മാപ്പുസാക്ഷികളാണ്.
അവള്‍ നീട്ടിയ പ്രണയലോകം, അശ്രദ്ധയാല്‍ താഴെ വീണുടച്ചതിന്,
ആ വേദനയില്‍ ഞാനിന്നും കരഞില്ലാതാകുന്നതിന്.
എന്നിലെ ഓരോ രോമകൂപങളും,
അവയെ മുളപ്പിച്ച കോശങളും മാപ്പുസാക്ഷികളാണ്.
അവള്‍ നീട്ടിയ പ്രണയലോകം, അശ്രദ്ധയാല്‍ താഴെ വീണുടച്ചതിന്,
ആ വേദനയില്‍ ഞാനിന്നും കരഞില്ലാതാകുന്നതിന്.
ശോഷിച്ച കോശങ്ങളനുസരണ കാട്ടാതെ,
മോഹിച്ച സ്വപ്നങ്ങള്‍ കരുണകാട്ടാതെ,
കൊഴിഞ്ഞു വീഴാന്‍.
നിന്നെയിക്കിളികൂട്ടാനെത്തുന്ന കാറ്റിനാലാ-
രോരുമറിയാതെ പറന്നിറങ്ങാന്‍.
നേരമായ്,
നിന്‍ കാല്‍ചുവട്ടിലെന്നും,
ചുമ്പിച്ചുറങ്ങാന്‍,
നിന്‍ ജീവനാടിതന്‍ വിശപ്പടക്കാന്‍,
നിന്‍ ഭോജ്യമായ് അടിഞ്ഞുചേരാന്‍.
നേരമായ്,
ഒരുനാള്‍ നിന്റെ ശിഖരങ്ങളില്‍,
നീപോലുമറിയാതെ പുനര്‍ജ്ജനിക്കാന്‍,
കൂവളത്തിലായ് പുണര്‍ന്നുറങ്ങാന്‍.
മേഘം മറയായും, വസന്തം മണമായും
കൂട്ടുവന്നൊരെന്‍ പ്രണയത്തെ മറക്കാന്‍ പഠിക്കണം
പൊട്ടിയ കല്ലുപെന്‍സിലിനു പകരമൊരു
“മുഴു” പെന്‍സിലിനായ് കരയുന്ന
ബാല്യശാഠ്യങ്ങള്‍ മറക്കാന്‍ പഠിക്കണം.
ഇനിയും ദ്രവിക്കാത്തൊരെന്‍ നഷ്ടങ്ങളെയും,
അവയൂട്ടി വളര്‍ത്തിയ ദുഖസ്വപ്നങ്ങളെയും
ദയയില്ലാതെ പിഴുത്തെറിയാന്‍ പഠിക്കണം.
വളഞ്ഞും, തിരിഞ്ഞും, കയറിയുമിറങ്ങിയും,
വേച്ചു വേച്ചു വന്ന വഴികളിലൂടിനി
ചവിട്ടി മെതിച്ചു നടക്കാന്‍ പഠിക്കണം.
വഴിതെറ്റി ആ വഴിവരുന്നവര്‍ക്കായി
പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ പഠിക്കണം.
ഉറക്കത്തിനിടയില്‍ കൊമ്പും, ദംഷ്ട്രകളുമായി
ആര്‍ത്തട്ടഹസിക്കുന്ന കാമദേവനേയും,
കൂടെ കളിയാക്കി ചിരിക്കുന്ന കറുത്ത വേഷമിട്ട
സ്ത്രീകളെയും ഭയക്കാതിരിക്കാന്‍ പഠിക്കണം,
കഴിയുമെങ്കില്‍ അവരെയാട്ടിപ്പായ്ക്കാന്‍ ശ്രമിക്കണം.
ദൈവനാമങ്ങളില്‍ ഞാനവള്‍ക്കേകിയ സത്യങ്ങള്‍
കള്ളസത്യങ്ങളാവാന്‍ പ്രാര്‍ത്ഥിക്കണം,
അവരെന്ന ശപിക്കാതെയും, എന്റെ ശിരസ്സറ്റു-
പൊകാതെയുമിരിക്കാന്‍ ശയനപ്രദക്ഷിണം വെക്കണം.
എല്ലാം കഴുകിക്കളഞ്ഞ് മുങ്ങി നിവരണം.
എല്ലാത്തിനുമുപരി,
അവള്‍ തന്ന പാഠങ്ങള്‍ മറക്കാതിരിക്കണം.
അവളെയുമൊരു പാഠം പഠിപ്പിക്കണം.
അങ്ങിനെയിരുന്നപ്പോള്‍ ഞാന്‍ ഏഴാം തരം വരെ പഠിച്ച മനക്കുളങ്ങര കൃഷ്ണ വിലാസം യു.പി സ്കൂളിന്റെ ഓര്‍മ്മകള്‍ ഓടി വന്നു. ഒരു തനി നാട്ടിന്‍ പുറത്തെ പള്ളിക്കൂടം… അവിടെ പഠിക്കുന്നത് കൂലിപ്പണിക്കാരുടെയും, കൃഷിപ്പണിക്കാരുടെയും മക്കള്‍. ഒരു പക്ഷേ ഞാനേറ്റവും കൂടുതല്‍ അഹ്ലാദിച്ച് പഠിച്ച ഏഴുകൊല്ലം… അതിന്റെ നിറം, മണം, ശബ്ദം….
നിറം:
ക്ലാസ്സുമുറിയിലെ കറുത്ത ബോര്‍ഡ്, മാസത്തിലൊരിക്കല്‍ അത് കറുപ്പിക്കാന്‍ തേക്കുന്ന കടും നീല മഷിക്കട്ട. വെളുത്ത അക്ഷരങ്ങള്‍, ഡ്രോയിംഗ് മാഷ് വരക്കുന്ന പച്ചയും, മഞ്ഞയും കലര്‍ന്ന ഇലകള്‍, പൂക്കള്‍.
ചെളി പിടിച്ച് മുഷിഞ്ഞ ഡെസ്ക്കില്‍ കോമ്പസ്സു കൊണ്ടും, പേന കൊണ്ടും പോറിയിട്ട വരകളും, ചുവന്ന മഷിപ്പേനയാല്‍ ഞാന്‍ വരച്ചിട്ട ലിജോ മോന്‍ ബസ്സിന്റെ പടവും, ഡൊണാള്‍ഡ് ഡക്കും.
എന്റെ വെളുത്ത ഷര്‍ട്ടും, ചുവന്ന ട്രൗസറും, കവിതയുടെയും, സന്ധ്യയുടെയും മഞ്ഞ ഉടുപ്പും (അത് മുഷിഞ്ഞിട്ടാണെന്ന് അന്നറിയില്ലായിരുന്നു), അതിനുള്ളിലെ വെള്ള ഉടുപ്പും.
ക്ലാസിന്റെ മുകളിലെ അഴിക്കോലുകളില്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഒട്ടിച്ച കാവിയും വെള്ളയും, പച്ചയും, അതിനൊപ്പം യൂത്ത് ഫെസ്റ്റിവലിന്റെ ബാക്കി ഉണങ്ങിയ കുരുത്തോലകളും.
ഇളം മഞ്ഞ, പച്ച, ചുവപ്പ് നിറത്തിലുള്ള ചോദ്യപ്പേപ്പറുകള്‍, കറുത്ത കുത്തുകളുള്ള വില കുറഞ്ഞ ഉത്തരക്കടലാസുകള്‍.
വരാന്തയിലേയും, ക്ലാസിലേയും സിമന്റിട്ടു മിനുക്കിയ തറയിലെ പൊളിഞ്ഞ് തുടങ്ങിയ ഭാഗങ്ങളിലെ വെളുത്ത പൊടി, മുഴുവന്‍ ഓട്ട വീണു തുടങ്ങിയ ചുമരുകളിലെ ചുടുകട്ടകളുടെ ചുവന്ന നിറം.
എന്റെ ക്ലാസിനു പിന്നിലെ വലിയ പഴച്ചക്ക പ്ലാവിന്റെ മഞ്ഞയും, പച്ചയും, ഉണക്കയും നിറഞ്ഞ ഇലകള്‍, താഴെ വീണ് ചീയുന്ന ചക്കയുടെ ഇളം പച്ച നിറം.
ചുവന്ന ചെളിവെള്ളം, ചുവന്ന ഗോലികളി ക്കളം, ചുവന്ന കാലുകള്‍, ക്ലാസ്സ് ഫോട്ടോ എടുക്കാന്‍ നേരത്ത് നെറ്റിയില്‍ ഇടുന്ന കുങ്കുമം.
ജോബിച്ചേട്ടന്റെ കടയിലെ ചുവന്ന നാരങ്ങ മുട്ടായി, കറുത്ത ഒട്ടിപ്പു മുട്ടായി, ഉപ്പിലിട്ട ലൂബിക്ക, നെല്ലിക്ക, ഇളം ചുവപ്പ് ചാമ്പക്ക. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന റൈനോള്‍ഡ്സ് പേനയുടെ നീല, വെള്ള നിറം, സ്കെച്ച് പേനകളുടെ സപ്ത വര്‍ണ്ണം.
പിന്നെ…
ലഷ്മിയുടെ നെറ്റിയിലെ കളഭത്തിന്റെ നിറം.
മണം:
ഉച്ചക്ക് ചോറ്റുപത്രം തുറക്കുമ്പോള്‍ വരുന്ന മുഷിഞ്ഞ തൈരിന്റെയും, കൂര്‍ക്ക ഉപ്പേരിയുടെയും മണം, ലിന്റോന്റെ പാത്രത്തിലെ മീനിന്റെയും, മുട്ടയുടെയും മണം. പുറത്ത് ഇലയിലും, കിണ്ണത്തിലും വിളമ്പുന്ന റ്റ്യൂബ് ലൈറ്റ് പോലെ വെള്ള നിറത്തിലുള്ള കഞ്ഞിയും ചെറുപയറുപ്പേരിയും ചേര്‍ന്ന മണം.
ഔസ്സേപ്പേട്ടന്റെ കടയില്‍ ആദ്യമായി പോയി വാങ്ങിയ മണം വരുന്ന മഷിയുള്ള പേന, അവിടുത്തെ നാരങ്ങാ വെള്ളത്തിന്റെ മണം.
ഉച്ചക്കോടി ക്കളി കഴിഞ്ഞ് ക്ലാസിലിരിക്കുമ്പോള്‍ വരുന്ന പൊട്ട മണം, സവിതയുടെ നല്ല മണം. സൗമ്യാ സി യുടെ അത്തറിന്റെ മണം, ഗമക്കായി ചേട്ടന്റെ സ്റ്റോക്കില്‍ നിന്നും പൂശാറുള്ള ചന്ദനത്തൈലത്തിന്റെ മണം.
റബ്ബര്‍ ബാന്‍ഡ് തോക്കിന്റെ മണം, ഛര്‍ദ്ദില്‍ വന്നപ്പോള്‍ സലീന ടിച്ചര്‍ തല പിടിച്ച് മണപ്പിച്ച ചിതല്‍ക്കൂടിന്റെ മണം, പൊടിപോയപ്പോള്‍ ടിച്ചര്‍ കണ്ണിലൊഴിച്ച മുലപ്പാലിന്റെ മണം.
ആദ്യത്തെ മഴയില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നിറയുന്ന പൊടിമണം, ജലദോഷം വന്ന് മൂക്കടയുമ്പോള്‍ വരുന്ന രസമുള്ള മണം.
പിന്നെ…
ലക്ഷ്മിയുടെ തലയിലെ മുല്ലപ്പൂവിന്റെ മണം.
ശബ്ദം:
കൂട്ടുകാരോട് മുഴുവന്‍ ഡെസ്കില്‍ ചെവി വെക്കാന്‍ പറഞ്ഞിട്ട്, അതിനടിയില്‍ കയ്കള്‍ കൊണ്ട് ഞാന്‍ കൊട്ടുന്ന ശിങ്കാരി മേളം, വെടിക്കെട്ട്.
ബെല്ലടി മാഷ്ടെ ബെല്ലടികള്‍, സ്കൂള്‍ ലീഡറായ ഞാന്‍ രാവിലെ അസംബ്ലിയില്‍ ഊതുന്ന വിസിലിന്റെ ശബ്ദം. ഒരുനാള്‍, മൂട് പോയ വിസിലൂതിയിട്ട് വന്ന ആവി പോകുന്ന പോലത്തെ ശബ്ദം, അത് കേട്ട് ടിച്ചര്‍മാരടക്കം എല്ലാവരും കൂടി ചിരിച്ച ശബ്ദം.
ജനഗണമനയുടെ “ജയഹേ” എന്ന് എല്ലാവരും കൂടി അലറുന്ന ശബ്ദം. “മാര്‍ച്ച് ബാക്ക്” എന്ന എന്റെ ശബ്ദം.
സുഭദ്രട്ടീച്ചറുടെ പേടിപ്പിക്കുന്ന കരകരപ്പന്‍ ശബ്ദം, തോമസ് മാഷുടെ രാവണശബ്ദം, ഡ്രോയിംഗ് മാഷുടെ ഒച്ചയില്ലാത്ത ശബ്ദം.
പിന്നേ…
ലക്ഷ്മിയുടെ “ഇക്കിളി”യാക്കുന്ന ശബ്ദം.
ചില രങ്കങ്ങള്‍ (മറക്കാനാവാത്തത്):
സവിതയുടെ ക്ലാസ്സ് മുറി അടിച്ചുവാരല്‍.
സംസ്കൃതം ടീച്ചര്‍ ക്ലാസ്സെടുക്കുമ്പോള്‍ കസേരയില്‍ കാല്‍ കയറ്റി വെച്ച് നഘം വെട്ടുന്നത്, തോമസ്സ് മാഷ് എന്റെ കയ്യ് നീട്ടി വെച്ച് അടിക്കാന്‍ ഓങ്ങുമ്പോള്‍ നീണ്ടു വരുന്ന നാവ്.
ചന്ദ്രന്‍ മാഷ് റോന്തു ചുറ്റാന്‍ നടക്കുമ്പോള്‍ വാലുപോലെ പിന്നിലേക്ക് നീട്ടിയിടുന്ന ചൂരലും, അതിന്റെ ആട്ടവും.
ഹെഡ് മാഷ് ചക്രപാണി മാഷ് (എന്റെ അച്ഛന്‍) ഞാന്‍ ബബിള്‍ ഗം തിന്നുന്നത് കണ്ട് എന്നെ പൊക്കിയതും, എല്ലാരുടെയും മുന്നില്‍ വെച്ചെന്നെ തല്ലിയതും, അത് ലക്ഷ്മി അറിഞ്ഞതും.
പരീക്ഷാ സമയത്ത് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ചുരുട്ടി കൊണ്ടുപോകുന്ന ഇന്‍സ്റ്റ്രുമന്റ് ബോക്സ്, അതിലെ ഹിരോഷിമ, നാഗസക്കി ബോംബാക്രമണത്തിന്റെ ഫോട്ടോകള്‍ (അത് ലക്ഷ്മിക്ക് വേണമെന്ന് പറഞ്ഞിരുന്നു).
കൃഷ്ണവിലാസം യു.പി സ്കൂളിലെ ഏഴാം ക്ലാസിലെ അവസാന പരീക്ഷയും കഴിഞ്ഞ്,അവള്‍ക്ക് ആഴ്ച്ചപ്പതിപ്പും, ഒരു ഗുഡ് ബൈ യും കൊടുക്കാന്‍ ജോബ്യേട്ടന്റെ കടക്ക് മുന്നില്‍ കാത്ത് നിന്നത്, അവളുടെ ചേച്ചി അവളെ കൊണ്ടുപോകാന്‍ വന്നത്, തിരിഞ്ഞ് നോക്കാതെ അവള്‍ പോയത്.
അവള്‍ അഞ്ചില്‍ നിന്നും ആറിലേക്ക് ജയിച്ചതും, സ്കൂള്‍ ലീഡറായതും പിന്നീട് ബിജു പറഞ്ഞറിഞ്ഞപ്പോള്‍ വന്ന വേദനയുള്ള സന്തോഷം.
………………………………
………………………..അങ്ങിനെ ഒരുപാടൊരുപാടോര്‍മ്മകള്‍.
ഞാന്‍ ഹാപ്പിയാണ്. എന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്നും.
മനക്കുളങ്ങര യു.പി സ്കൂളിലെ എന്റെ അഞ്ചാം വര്‍ഷം. പഠനത്തില്‍ എന്നെ എന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ലിന്റോയും, സൗമ്യാ സി യും റോളടിച്ചു നടന്നു. മൂന്നമതെങ്കിലും എത്തിയത് പാരന്റ്‌സ് നല്ല വഴക്കം വന്ന ടീചേഴ്സ് ആയതു കൊണ്ടും,അച്ചന്‍ സ്കൂളിലെ ഹെഡ് മാഷായതു കൊണ്ടും, അമ്മയുടെ റൈനൊള്‍ഡ്സ് പെന്നിന്റെ ക്യാപ്പ് കൊണ്ടുള്ള പിച്ചുകൊണ്ടും മാത്രം.
“ആ അഞ്ച് ബിയിലുള്ള മണികണ്ഠനെ കണ്ട് പഠിക്കെഡാ നാശമേ… അവന്റെ ആസനം താങ്ങി നടക്കാനുള്ള യോഗ്യതയില്ലല്ലോടാ നിനക്ക്…” എന്ന അമ്മയുടെ കലിതുള്ളിയുള്ള ഡയലോഗും (ലിന്റോയും, സൗമ്യയും അല്ല, അമ്മയുടെ കൂട്ടുകാരി സീതട്ടീച്ചറുടെ മകന്‍ ഫസ്റ്റായതിനാണിതെന്നോര്‍ക്കണം), അതിന്റെ ഫോളോ അപ്പ് ആയി അവന്‍ ക്ലാസില്‍ ഒന്നാമനാവുകയും ചെയ്തത് എന്റെ മനസിനേയും അലട്ടുകയും, തത്‌ഫലം കുപ്പിക്കായ കളി, കുട്ടീം കോലും കളി എന്നിവയിലുള്ള എന്റെ ഫോം നഷ്ടപ്പെടുകയും ചെയ്തു.
കളിയില്‍ കാര്യമായി തന്നെ തോറ്റ്, കടം വാങ്ങി കളിച്ച തീപ്പട്ടിപടങ്ങള്‍ തിരിച്ചെങ്ങിനെ കൊടുക്കും എന്നോര്‍ത്ത് വിഷണ്ണനായി ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.
ശ്രീ.ധേഷ്, അവന്റെ അനിയന്‍ ശ്രീ.ജിത്ത്, അവരുടെ അയല്‍ക്കാരന്‍ ശ്രീ.നാഥ് എന്ന ഞാന്‍. ഞങ്ങള്‍ മൂന്ന് പേരായിരുന്നു മിക്കവാറും ഒരുമിച്ച് പോയും വന്നുമിരുന്നത്. ഞാനും, ശ്രീ.ജിത്തും അഞ്ചിലും, ശ്രീ.ധേഷ് ഏഴിലും.
ബഡായി കാച്ചുക എന്നത് ഒരു കലയായി വളര്‍ത്തിയെടുക്കാന്‍ എനിക്ക് സഹായകമായത് സ്കൂളിലേക്കും, തിരിച്ചും നടക്കാനുള്ള ആ 3 കീമീ ദൂരമാണ്.
വീട്ടിലെ ചാമ്പയില്‍ കറന്റ് കൊടുത്തിട്ടുണ്ടെന്നും, ഇനിയാവഴി ആരെങ്കിലും വന്നാല്‍ ഓട്ടോമറ്റിക്കായി കറന്റടിക്കുമെന്നും, കടുത്തിരുത്തിയിലെ തറവാട്ടില്‍ മത്തങ്ങാ വലുപ്പത്തില്‍ മാങ്ങ ഉണ്ടാവുമെന്നും, അരവിന്ദ ഡിസില്‍വയുടെ ബാറ്റിനുള്ളില്‍ സ്പ്രിങ്ങ് വെച്ചിട്ടുണ്ടെന്നും തുടങ്ങി അമ്പരപ്പന്‍ ബഡായികള്‍ കേട്ട് വാ പൊളിക്കുന്ന അവമ്മാരെ നോക്കി നില്‍ക്കാന്‍ ഒരു സുഖം തന്നെയായിരുന്നു.
അങ്ങിനെ അമേരിക്കയില്‍ ഒരിക്കലും മധുരം കഴിയാത്ത ഒരുതരം ബബിള്‍ഗം ഉണ്ടെന്ന് പറഞ്ഞ്, അതിന്റെ നിറവും ഗുണവും എക്സ്‌പ്ലെയിന്‍ ചെയ്ത്കൊണ്ട് ഞങ്ങള്‍ മൂന്ന് പേരും വീട്ടിലേക്ക് പോകുന്ന സമയം. കാളവണ്ടിക്കാരന്‍ ആന്ത്രോസിന്റെ വീടിനെ സൈഡിലുടെ ഇറങ്ങി, അങ്ങേര്‍ടെ വളപ്പിലൂടെ ചെന്നാല്‍ പാടത്തേക്കിറങ്ങാന്‍ പറ്റും.
പാടത്തിന്റെ എത എത്തിയപ്പോള്‍ കൂട്ടത്തില്‍ മൂത്ത ശ്രീ.ധേഷ് എന്തോ പന്തികേട് മണത്തു. അവന്‍ അകലേക്ക് കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു.
അതാ, അങ്ങകലെ, ഒരു മുഴുത്ത ശീമക്കൊന്ന വടി ഫ്രഷ് ആയി വെട്ടിയെടുത്തതിന്റെ ഒരറ്റം മണ്ണിലും, മറ്റേ അറ്റം ആസനത്തിലും ഊന്ന് കൊടുത്ത്, കയ്യും കെട്ടി ഒരുത്തന്‍ വഴിക്കു കുറുകേ നില്‍ക്കുന്നു.
ഞാന്‍ കണ്ട സിനിമകളിലെ ഒരു വില്ലന്‍ ലുക്ക് അവനുണ്ടായിരുന്നു.
“മുത്തൂ, വേഗം കഴുത്തിലെ രുദ്രാക്ഷമാല മാറ്റിക്കോ.” ശ്രീധേഷ് എന്നോടാക്രോശിച്ചു.
“എന്താ പ്രശ്നം?”
“അവന്‍ അടിയുണ്ടാക്കാന്‍ വന്നതാ. അവനെത് ചോദിച്ചാലും നീ ചക്രപാണി മാഷ്ടെ മോനാണെന്നും, അച്ഛനോട് പറഞ്ഞു കൊടുക്കുമെന്നും പറയണം. അപ്പോ അവന്‍ പൊക്കോളും….”
“ഉം.. ശരി. പക്ഷേ അച്ഛനറിഞ്ഞാ എന്നേം തല്ലും”
“നിന്നെ തല്ലില്ലെടാ. അവനാ പ്രശ്നം ണ്ടാക്ക്യേ. നീ പറഞ്ഞാ മതി.”
“ഹെഡ് മാഷിന്റെ മോന്‍” എന്ന ആ പൊസിഷന്‍ ഞാനധികം മുതലെടുക്കറില്ലേങ്കിലും, തനിക്കുള്ള വില അസാരമാണെന്ന എന്റെ തിരിച്ചറിവ് എനിക്ക് പ്രചോദനം നല്‍കി.
“ഉം, ഞാന്‍ പറഞ്ഞു കൊടുക്കും!”
“ഇനി അവന്‍ ചോദിച്ചില്ലെങ്കിലും നീ പറഞ്ഞേക്ക്… കേട്ടോ ഡാ”
“ഉം…”
പക്ഷേ ജീവിതത്തില്‍ ആദ്യമായി നേരിട്ട് ഒരടി കാണാന്‍ പോകുന്നതിന്റെ ത്രില്ലൊന്നും അന്നേരം എനിക്ക് തോന്നിയില്ല. കയ്യും കാലും സര്‍ഗ്ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന് വന്ന പോലെ വിറച്ച് തുടങ്ങി.
ഞങ്ങള്‍ അവന്റെ അടുത്തെത്തി.
“നിക്കെഡാ. തീര്‍ക്കാനുള്ളത് തീര്‍ത്തിട്ട് പോഡാ…. @#!@#@” എന്നവന്‍ പറഞ്ഞ് തീര്‍ന്നതും വടിയെടുത്ത് ഞങ്ങള്‍ക്ക് നേരേ വീശിയതും ഒരുമിച്ചയിരുന്നു. അവമ്മാരേക്കാളും ഒരു പൊടിക്ക് പൊക്കം കുറവായതിനാല്‍ ഞാന്‍ ജസ്റ്റ് രക്ഷപ്പെട്ടു,
പിന്നെ അവിടെ നടന്നത് മരണ പോരാട്ടമായിരുന്നു. രണ്ടു പേരും പോത്തിനെപോലെ ശരീരമുള്ളവര്‍. വെളുത്ത യൂണിഫോം പാടത്തെ മഞ്ഞച്ചേറില്‍ മുങ്ങി. കടിച്ചും, മാന്തിയും ആത്മസുഹൃത്തുക്കളെപ്പോലെ അവര്‍ കെട്ടിപ്പിടിച്ച് ഉരുണ്ടുമറിഞ്ഞു. “ഡിഷ്യും ഡിഷ്യും” എന്ന ശബ്ദങ്ങളോ, പറന്ന് വന്നുള്ള അടികളോ ഒന്നും ഞാന്‍ കണ്ടില്ല. ചുരുക്കം ചില മൂളലും, മുരക്കലും, പ്രെഷര്‍ കുക്കറില്‍ നിന്നും ആവി പോകുന്ന പോലെയുള്ള ശബ്ദങ്ങളും മാത്രം.
അടുത്തുള്ള തെങ്ങിന്റെ ബാക്കിലേക്ക് ഞാന്‍ സൗകര്യപൂര്‍വ്വം മാറി നിന്നു. ചങ്കിടിപ്പ് വളരേയധികമായിരിക്കുന്നു. എന്റെ ചുവന്ന ട്രൗസര്‍ എങ്ങിനെ നനഞ്ഞു എന്നാലോജിക്കാന്‍ പോലും അന്നേരം തോന്നിയില്ല.
ഒടുക്കം രണ്ടാള്‍ക്കും “ഓ, ഇന്നിനി നിര്‍ത്താം” എന്ന് തോന്നിയതുകൊണ്ടോ എന്തോ, തല്ല് നിര്‍ത്തി. പക്ഷേ പച്ചത്തെറികള്‍ മാലപ്പടക്കം പോലെ അപ്പൊഴും വന്നുകൊണ്ടിരുന്നു.
“നീ നോക്കിക്കോ… ഇവന്‍ ചക്രപാണി മാഷ്ടെ മോനാ. നാളെ നിന്നെ പൊക്കിയില്ലെങ്കി നോക്കിക്കോ. ഞാന്‍ പറഞ്ഞാ ഇവന്‍ കേള്‍ക്കും. ഇവന്‍ പറഞ്ഞു കൊടുക്കും”
അതിനിടയില്‍ എനിക്കൊരു ഗസ്റ്റ് റോള്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. തെങ്ങിന്റെ സൈഡില്‍ നിന്നും കാലുകള്‍ കൂട്ടിവെച്ച് ഞാന്‍ നീങ്ങി നിന്നു.
“ഇല്ലേറാ.. നീ ഇന്നന്നെ അച്ഛനോട് പറഞ്ഞ് കൊടുക്കില്ലേ…?” ശ്രീധേഷ് എന്നിലുള്ള വിശ്വാസത്തില്‍ എന്നോട് ചോദിച്ചു.
ഞാന്‍ ഒന്നും മിണ്ടിയില്ല.
“മ്മക്ക് പ്പത്തന്നെ പറഞ്ഞു കൊടുക്കാം ല്ലെറാ…?”
ഞാന്‍ ദയനീയമായി ശത്രുവിനെ നോക്കി.
പെട്ടന്ന് അവന്‍ എന്നോട് ചോദിച്ചു,
“ഡാ… നീ മാഷ്ടെ മോനാ?”
“ഉം…”
“നീ പറഞ്ഞു കൊടുക്കോ?”
“ഏയ്.. ഇല്ല”
“ഹും. പറഞ്ഞാ ണ്ടല്ലാ, നിനക്കും കിട്ടും.”
“ഏയ്… ഞാന്‍ പറയില്ല. ദൈവാണെ സത്യം”
“ഉം, ന്നാ മാഷ്ടേ മോന്‍ ഓടിക്കോ. ഇത് ഞങ്ങള്‍ തീര്‍ത്തോളാം…”
“ഉം…”
അന്ന് ഞാനിട്ട, ഒന്നൊന്നര കീമീ ദൂരമുള്ള മനക്കുളങ്ങര – കാരുര്‍ പാടം റൂട്ട് എതാനും മിനിട്ടുകള്‍ കൊണ്ട് കവര്‍ ചെയ്ത ആദ്യ വെക്തി എന്ന എന്റെ റെക്കോഡ് വെട്ടിക്കാന്‍ പിന്നീടാര്‍ക്കുമായിട്ടില്ല.