കുട്ടപ്പന്റെ പെണ്ണുകാണല്‍
കുട്ടപ്പന്‍ അങ്ങ് ദുഫായിലാണ് കാശുണ്ടാക്കുന്നത്. ജീവിതം ഇങ്ങനെ കാശുണ്ടാക്കാനും, കുടവയര്‍ വീര്‍പ്പിക്കനും മാത്രം ആയാല്‍ പോരാ എന്ന സഹപ്രവര്‍ത്തകരുടെയും, സഹ മുറിയന്മാരുടെയും സദാസമയമുള്ള ഉപദേശങ്ങള്‍ക്ക് വഴങ്ങി ആശാനിപ്പോ നാട്ടിലെത്തിയിരിക്കുകയാണ്. ഒരു പെണ്ണിനെ കുടുക്കാന്‍.
കുട്ടപ്പന്‍ ഒരു മഹാ പാവമാണ്. ഏതൊരു നാടും കള്ളവുമില്ലാ ചതിയുമില്ലാ എള്ളൊളമില്ലാ പൊളിവചനം എന്ന മട്ടാണ് കുട്ടപ്പന്. തെറ്റുകണ്ടാല്‍, “ഓ.. ഇതാണോ തെറ്റ്?” എന്ന് ചോദിക്കുന്ന മനസ്സ്. പണ്ട് കോളേജില്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് ആദ്യമായി “ത്രിശ്ശൂരാണല്ലേ വീട്…” എന്ന് ചോദിച്ചപ്പോള്‍ പെരുമ്പറ പോലെ മുഴങ്ങിയ ചങ്കുള്ള കുട്ടപ്പന് ഒരു പെണ്ണ്‍ കാണല്‍ എന്ന് പറയുന്നത് ജീവിതത്തില്‍ ആദ്യമായി നടക്കുന്ന “റിയാലിറ്റി ഷോ” ആയിരുന്നു. ആ സീന്‍ അലോജിക്കുമ്പൊഴെ കുട്ടപ്പന്റെ കയ്യും കാലും വിറക്കും.
അല്ല. ഞാനെതിനാ ഇങ്ങനെ വറീഡ് അകുന്നത്? ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ്‍… അപ്പൊ ഞാന്‍ ശരിക്ക് നോക്കണ്ടേ… സംസാരിക്കണ്ടേ… എന്നൊക്കെ വീണ്ടും വീണ്ടും അലോജിച്ച് കുട്ടപ്പന്‍ ആത്മധൈര്യം വീണ്ടെടുക്കാന്‍ ശ്രമിച്ചു. പക്ഷേ, അവളുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല. ഒറ്റ നോട്ടത്തില്‍ തന്നെ അവളെ വിലയിരുത്താന്‍ എനിക്ക് പറ്റുാ? അവള്‍ എന്നേക്കാള്‍ നന്നായി ഇംഗ്ലീഷ് പറയുമോ? എന്നേക്കാള്‍ കൂടുതല്‍ “ലോക വിവരം” അവള്‍ക്കുണ്ടാകുമോ? തുടങ്ങിയ ആയിരം ചോദ്യങ്ങളില്‍ ഉത്തരം കിട്ടാതെ കുട്ടപ്പന്‍ വീണ്ടും ഭയന്നു വിറച്ചു.
പെണ്‍ വീട്ടിലേക്ക് മൂന്ന് നാല് മണിക്കൂര്‍ യാത്രയുണ്ട്. ഉച്ചയൂണിനു നില്‍ക്കാതെ തിരിക്കുകയും വേണം. അതിനാല്‍ കുട്ടപ്പനും കൂട്ടരും അന്ന് നേരത്തേ തന്നെ വീട്ടില്‍ നിന്നിറങ്ങി.അതുകോണ്ട് തന്നെ ഭക്ഷണപ്രിയനായിരുന്ന കുട്ടപ്പന് രാവിലെ ഒന്നും കഴിക്കാന്‍ തരമൊത്തിരുന്നില്ല. കാറോടിക്കന്‍ ഡ്രൈവര്‍ ഉണ്ടായിരുന്നെങ്കിലും, “എന്റെ കാര്‍, എന്റെ കാശ്, എന്റെ ഡ്രൈവിംഗ്” എന്ന മുദ്രാവാക്യത്തില്‍ അള്ളിപ്പിടിച്ചിരുന്ന കുട്ടപ്പന്‍, തന്‍ തന്നെ വണ്ടിയോടിച്ചാ മതി എന്ന തീരുമാനവും എടുത്തു.
കോഴിക്കോട്ടെ കടല്‍കാറ്റില്‍ മതിമറന്ന് സുന്ദരിയായി നില്‍ക്കുന്ന ഒരു ഗ്രാമത്തിലാണ് അവളുടെ വീട്. സ്ഥലമടുക്കും തോറും കുട്ടപ്പന്റെ ആധി കൂടാന്‍ തുടങ്ങി. കുട്ടപ്പന്റെ കാര്‍ റോട്ടിലെ ഒരു തരിപൂഴിപോലും ഇളകാത്ത അത്ര സ്ലോ മോഷനില്‍ ആ ഗ്രാത്തിന്റെ ഇടവഴികളിലൂടെ നീങ്ങി. കാറിലിരിക്കുന്ന എല്ലാവരും എന്തോ ഇടിക്കുന്ന ശബ്ദം കേട്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കി. കുട്ടപ്പന്‍ മാത്രം അത് കേള്‍ക്കാത്ത പോലെ നെഞ്ചില്‍ കയ്യമര്‍ത്തി കാറോടിച്ചു.
“അതാ.. ആ കാണുന്ന ചുവന്ന ഗേറ്റാ…”
കുട്ടപ്പന്റെ അമ്മാവന്‍ ഒരു വീട് ചൂണ്ടിക്കാട്ടി പറഞ്ഞു.
കുട്ടപ്പന്റെ ഹൃദയം അവന്റെ കാറിന്റെ എഞ്ചിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. മുഖത്തു നിന്നും ചുവന്ന മാര്‍ക്സിസ്റ്റുകാര്‍ പോയി, കോണ്‍ഗ്രസ്സുകാര്‍ വന്നു. ഒരുവിധം കുട്ടപ്പന്‍ വണ്ടി ഗേറ്റിനടുത്തേക്ക് ഒതുക്കിനിര്‍ത്തി.
“ഡാ… നീ നമ്മടെ ഡ്രൈവറാണെന്നെങ്ങാനും ആ കുട്ടി വിചാരിക്കുാ?” അമ്മാവന്റെ സംശയം.
അവര്‍ ഗേറ്റും കടന്ന് വീട്ടിലേക്ക്.
കുട്ടപ്പന്റെ കണ്ണുകള്‍ വീടിനെ മൊത്തമായൊന്നു നോക്കി. രണ്ട് നില വീട്. കറുത്ത അംബാസിഡര്‍ കാറ്. കൊള്ളാം സെറ്റപ്…
കുട്ടിയുടെ അഛനെ പോലെ തോന്നിക്കുന്ന ഒരാള്‍ വേഗത്തില്‍ പുറത്തിറങ്ങി വരുന്നു…
“ഹാ… നിങ്ങളെത്തിയോ… ഞങ്ങള്‍ പ്രതീക്ഷിച്ചിരിക്കുവായിരുന്നു… വരൂ… വരൂ… അകത്തേക്കിരിക്കാം…”
കുട്ടപ്പന്റെ കണ്ണുകള്‍ വീടിന്റെ ജനാലകളിലൂടെ നീങ്ങി.. ഇനി അവളെങ്ങാനും അവിടെ എന്നെ നോക്കി നില്‍പുണ്ടാവുമോ… ഞാന്‍ മര്യാദക്കു തന്നെയല്ലേ നടക്കുന്നത്? ഡ്രസ്സ് ചുളിഞ്ഞില്ലല്ലോ? മുഖത്ത് റ്റെന്‍ഷന്‍ കാണുമോ? അങ്ങനെ നീണ്ടുപോയി കുട്ടപ്പന്റെ ചിന്തകള്‍.
കാര്‍ന്നോമ്മാരെല്ലാം ചര്‍ച്ചതുടങ്ങി. ഹര്‍ത്താലില്‍ തുടങ്ങി,സന്തോഷ് മാധവനെയും കൂട്ടരേയും വന്ദിച്ച്, ഏഴാം ക്ലാസ്സ് വഴി പവര്‍ കട്ടിലെത്തിയിട്ടും ചര്‍ച്ചക്ക് അവസാനം ഉണ്ടായില്ല. അതിലൊന്നും തലയിടാതെ കുട്ടപ്പന്‍ കയ്യില്‍ കിട്ടിയ പത്രത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിക്കൊണ്ടിരുന്നു.
അപ്പോഴാണ് പെണ്ണിന്റെ അമ്മ പലതരം പലഹാരങ്ങളുമായി വന്നത്. മുന്നിലിട്ടിരിക്കുന്ന ടീപോയ് മുഴുവന്‍ കളര്‍ഫുള്‍! ലഡു, ജിലേബി, പപ്പടവട, കായ-ചക്ക വറുത്തത്, മിക്സ്ചര്‍ അങ്ങിനെ അങ്ങിനെ. രാവിലെ മുതല്‍ പട്ടിണിക്കിട്ടിരുന്ന കുട്ടപ്പന്റെ വയര്‍ മറനീക്കി പുറത്ത് വന്നു.
കയ്യെത്തിച്ചെടുക്കാന്‍ ഏറ്റവും ഉയരത്തിലിരുന്ന ലഡുവായിരുന്നു എളുപ്പം. കുട്ടപ്പന്‍ ഒരെണ്ണമെടുത്ത് പപ്പടവട ശബ്ദമുണ്ടക്കാതെ തിന്നുന്നമാതിരി തിന്നു.
“കൊള്ളാം…” കുട്ടപ്പന്റെ വയര്‍ പറഞ്ഞു.
“ഇനി…?”
ജിലേബി? കയ്യില്‍ മെഴുക്കാവും… ന്നാലും സാരല്ല്യ…
കായ വറുത്തത്? ശബ്ദമുണ്ടാക്കാതെ തിന്നണം. ന്നലും സാരല്ല്യ. ഇവരുടെ കത്തിവെക്കലിനിടയില്‍ അത് നിഷ്‌പ്രഭം.
തുടര്‍ന്ന് ചക്ക വറുത്തത്… പപ്പടവട… ഇടക്കിടെ ചായ ഒരോ സിപ്പ്… കുട്ടപ്പന്‍ അറിയാതെ തന്നെ അതില്‍ മുഴുകിയിരുന്നുപോയ്. കാര്‍ന്നോമ്മാരുടെ ചര്‍ച്ചക്കിടയില്‍ എന്നെയരും ശ്രദ്ദിക്കുന്നില്ലാ എന്ന അറിവും കുട്ടപ്പന്റെ കയ്യിനും, വായ്ക്കും പണികൊടുത്തുകൊണ്ടിരുന്നു.
“ന്താ… മ്മടെ പയ്യന്‍ ഒരു ശാന്തപ്രിയനാണെന്ന് തോണൂ? ഒന്നും മിണ്ടണില്ലാ…”
അതുവരെ അവിടെയുണ്ടായിരുന്ന ഒരു “വേവ് ലെങ്ങ്‌തില്‍” നിന്നും വെത്യസ്തമായൊരു ശബ്ദം കേട്ട കുട്ടപ്പന്‍ തലപൊക്കി നോക്കി…
ഞാന്‍ കണ്ടേ…. എന്ന മട്ടില്‍ ഒരു കള്ളക്കണ്ണുമായി പെണ്ണിന്റെ അച്ചന്‍.
കയ്യിലിരിക്കുന്ന ജിലേബിയുടെ ബാക്കി പ്ലേറ്റിലേക്ക് വെച്ച്, ചുണ്ടില്‍ നിന്നും എണ്ണമയം തൂവാലകോണ്ട് തുടച്ച്, കുട്ടപ്പന്‍ വൃത്തിയായി ഒന്ന് ചിരിച്ചു…
“ഈ വഹ വിഷയത്തിലൊന്നും ഒരു താല്‍പര്യോം ഇല്ലാന്ന് തോന്നണൂ…? ഉവ്വോ?” അതിലെന്തോ ദ്വയാര്‍ദ്ധമില്ലേയെന്ന് കുട്ടപ്പന് തോന്നി. കുട്ടീടെ അച്ചന്‍ വിടുന്നമട്ടില്ല.
ഏയ്… ഞാനാ ടൈപ്പല്ലാ എന്ന് അറിയിക്കാന്‍ മാത്രം, അധികം ശബ്ദമുണ്ടാക്കാതെ കുട്ടപ്പന്‍ പറഞ്ഞു,
“ഓഹ്.. ഈ വിഷയത്തിലൊന്നും എനിക്ക് താല്‍പര്യമില്ല. അങ്ങ് ദുബായില്‍ ഇതൊന്നുമില്ലല്ലോ…”
“ന്ന് വെച്ചാ? ജിലേബിയോ അതോ കറന്റ് കട്ടോ?” പിന്നേം കുട്ടീടച്ഛന്‍.
“ഞാന്‍ നിങ്ങടെ വര്‍ത്തമാനത്തെ കുറിച്ചാ…” ചെറുങ്ങനെ ഒന്ന് ചമ്മിയെങ്കിലും കുട്ടപ്പന്‍ പറഞ്ഞു.
“ഹ ഹ ഹാ…”
അതുവരെ മിണ്ടാതിരുന്ന കുട്ടപ്പന്റെ ശബ്ദം കേട്ടതിന്റെ ആശ്ചര്യത്തിലായിരിക്കണം, പെണ്ണിന്റെ അച്ചന്‍ ഉറക്കെ ചിരിച്ചു. എല്ലാവരുടെയും ശ്രദ്ധ കുട്ടപ്പനിലായി.
തന്നെ നോക്കിയിരിക്കുന്ന ആറെട്ട് തലകള്‍! കുട്ടപ്പന്റെ ആധി പിന്നെയും കൂടി. ബ്ലഡ് പ്രഷര്‍ കൂടി, ആകെ അസ്വസ്ഥനായി അവന്‍ ഒന്നിളകി ഇരുന്നു. വെളുത്ത തൂവാല കൊണ്ട് ഒലിച്ചിറങ്ങിയ വിയര്‍പ്പ് തുടച്ച് നീക്കി…
“ന്നാ, മ്മക്ക് കുട്ട്യേ വിളിക്കാലേ… ചെക്കന് ഇനി ക്ഷമ കിട്ടീന്ന് വരില്ലാ…” എതോ ഒരു വയസ്സന്‍ ശബ്ധം.
“ഈശ്വരാ… ആ നിമിഷം അടുത്തിരിക്കുന്നു. ഞാന്‍ എന്ത് അവളോട് പറയും? അവളെന്നോടെന്ത് പറയും?” കുട്ടപ്പന്റെ കാലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.
വിളറിയ മുഖം ആരും ശ്രദ്ദിക്കാതിരിക്കാന്‍ അവന്‍ മുഖം താഴേക്ക് പിടിച്ചു. തനിക്കിതൊന്നും ഒരു പ്രശ്നമേയല്ലെന്നറിയിക്കാന്‍, നേരത്തേ വായിച്ച് വെച്ച പത്രം ഒന്നൂടെ എടുത്ത് വായിച്ചു. ഒരു മാറ്റ്രിമോണിയല്‍ പേജ്. എതോ അഗോള പ്രശ്നം ചൂടോടെ വായിക്കുന്നപോലെ കുട്ടപ്പന്‍ തന്റെ കണ്ണുകളോടിച്ചു… “ഗ്രൂം വാണ്ടട്…. ബ്രൈഡ് വാണ്ടട്…”
പത്രം വിറക്കുന്നുണ്ടോ… ഉണ്ടെന്ന് മനസ്സിലാക്കിയ കുട്ടപ്പന്‍ പത്രം മടക്കി മടിയില്‍ വെചു. വേഗം കുറച്ച് മിക്സചര്‍ എടുത്ത് വായിലിട്ടു. ചായ ഗ്ലാസ് കയ്യിലെടുത്ത് പിടിച്ചു. വിറയന്‍ കൂടുന്നുവെന്നറിഞ്ഞ കുട്ടപ്പന്‍ കാലാട്ടാന്‍ തുടങ്ങി.
നെഞ്ചിനിടിപ്പിനിടയില്‍ കാര്‍ന്നോമ്മാരെന്തൊക്കെയോ പറഞ്ഞത് കുട്ടപ്പന്‍ കേട്ടില്ല.
“എന്താ ഡാ… നിനക്ക് കാണണ്ടേ? ന്നാ നിന്നെ അവള്‍ക്ക് കാണണം ന്ന്… തിരിഞ്ഞൊന്ന് നോക്കെഡാ…”
എല്ലാവരും ചിരിക്കുന്നു…
ഓ… അപ്പോള്‍ അവള്‍ എന്റെ വലത് വശത്ത് വാതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ദൈവമേ… എങ്ങിനെ ഞാന്‍ തലയുയര്‍ത്തി അവളെ….
കുട്ടപ്പന്‍ തല പതുക്കെ ഒന്ന് തിരിച്ചു. ഗ്രാനൈറ്റ് തറയിലൂടെ അവന്റെ കണ്ണുകള്‍ അവളുടെ കാലിനോ അല്ലെങ്കില്‍ വാതിലിനോ വേണ്ടി പരതി…
അതാ… ചെറുങ്ങനെ വളച്ച് ഷേയ്പ്പ് ആക്കിയ നഘത്തില്‍ ക്രീം ക്യൂട്ടക്സ് ഇട്ട് രണ്ട് വെളുത്ത കാല്‍പാദങ്ങള്‍!
മുകളിലേക്ക് നോക്കണോ? അവള്‍ എന്നേ നോക്കി നില്‍ക്കുകയാണോ… ? കുട്ടപ്പന്റെ ഹൃദയം വളരെ ലോലമായിപ്പോയി.
ഒരു സെക്കന്റിന്റെ ആയിരത്തിലൊരു ഭാഗം കൊണ്ട് കുട്ടപ്പന്‍ തല ഒന്ന് മേലോട്ടാക്കി, അവളുടെ മുഖം വഴി, സീലിംഗ് ഫാനില്‍ തട്ടി, ചുമരിലെ ശകുന്തളയുടെ പെയിന്റിംഗ് വഴി നേരേ പഴയ മാറ്റ്രിമോണിയല്‍ പേജിലെത്തിച്ചു. എന്നിട്ടൊന്ന് ശ്വാസം വിട്ടു. കര്‍ട്ടനും, ഫാനും, സീലിങ്ങും, ചുമരും, പെയിന്റിങ്ങും ഒക്കെ കൂടി മഴക്കാലത്ത് കാണുന്ന വര്‍ണ്ണരാജി പോലെ തോന്നിയ കുട്ടപ്പന് അതിനിടയില്‍ കുട്ടിയുടെ മുഖം ക്ലിയറായില്ല. വെളുത്ത എന്തോ ഒന്ന് ഇടയില്‍ ഉണ്ടായിരുന്നു. അതവളുടെ മുഖമോ.. അതോ കര്‍ട്ടന്റെ കളറോ എന്നൊരു സംശയം മാത്രം. എതായാലും ഇനിയവളുടെ മുഖത്ത് നോക്കനുള്ള ധൈര്യം കിട്ടില്ലെന്ന് കുട്ടപ്പന് ഉറപ്പായിരുന്നു.
കണ്ണുകള്‍ വീണ്ടും മാറ്റ്രിമോണിയലില്‍ ഊരുചുറ്റിയപ്പൊഴും, ഹൃദയം മിസ്സായിപ്പോയ തന്റെ ഭാവി വധുവിന്റെ മുഖമുദ്രയെക്കുറിച്ചോത്ത് വിഷണ്ണമായിരുന്നു.
“കുട്ട്യോള്‍ക്കെന്തെങ്കിലും മിണ്ടണെങ്കീ….” കുട്ടീടച്ഛന്‍ പിന്നേം.
“എയ്യ്… അതൊന്നും വേണ്ടാ… സാരല്ല്യാ…”
അങ്ങേര്‍ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുന്‍പേ കുട്ടപ്പന്‍ പറഞ്ഞു. ഇപ്പൊഴേ പാതി ജീവന്‍ പോയി. ഇനി ബാക്കീള്ളതെങ്കിലും കളയാതെ നോക്കണ്ടെ.
അധികം വൈകാതെ, അടുത്തു തന്നെ കാണാമെന്ന് പറഞ്ഞ് കൈ കൊടുത്ത് അവര്‍ തിരിച്ചുപോന്നു.
“ഡാ… എന്താഡാ… നീ ഒന്നും മിണ്ടാത്തെ…?”
വണ്ടി കുട്ടിയുടെ ഗ്രാമം കഴിഞ്ഞെന്നുറപ്പാക്കിയ കുട്ടപ്പന്റെ അമ്മാവന്‍ ചോദിച്ചു
“ഉം… പലഹാരങ്ങളൊക്കെ വളരെ നന്നായിരുന്നു. എനിക്കിഷ്ടായി…” കുട്ടപ്പന്‍ പറഞ്ഞു.
“അപ്പോ കുട്ട്യോ? അവളെ ഇഷ്ടായില്ലേ നിനക്ക്?”
“അമ്മാവാ… തെരക്കിനിടയില്‍ കുട്ടിയെ ശ്രദ്ദിക്കാന്‍ പറ്റിയില്ലമ്മാവാ…”
അത് പറഞ്ഞതും, കാറിന്റെയുള്ളില്‍ ഒരു കൂട്ടച്ചിരി പടര്‍ന്നു.
[പിന്നീട് അമ്മാവന്‍ വഴി, കുട്ടിയുടെ വീട്ടുകാരോട് ഒരു ഫോട്ടോ അയച്കുതരാന്‍ കുട്ടപ്പന്‍ ആവശ്യപ്പെട്ടു. അപ്പൊഴെങ്കിലും ഒന്ന് നന്നായി കാണാം എന്ന പ്രതീക്ഷയുമയി.]