പുലയന്‍ വേലായുധന്റെ കട്ടില്‍.
അയിന്റെ ഒരു ഓരത്താര്‍ന്നൂ ചെര്‍പ്പത്തീ ഞാന്‍ കെടന്നേ.
തള്ളേടട്‌ത്ത്.
ന്റെ അപ്പീം മൂത്രോം ന്തോരാ അയ്‌ലായ്ക്കണേന്നറ്യോ…
ഇസ്കൂള്ള് പോയ്പ്പോ ഞാന്‍ നെലത്തായി.
തന്തയാര്‍ന്നൂ മുഴോന്‍ നേരോം അതീ കെടന്നെ.
അങ്ങേര്‌രെ അനിയന്‍, ന്റെ ചെറിയച്ഛന്‍ വെട്ടോത്ത്യോണ്ട് വെട്ടി കൊല്ലണേന്റെ തലേസം വരെ.
ഇക്ക് തള്ളേനെ തല്ലാന്‍ തോന്ന്യാന്ന് മോലാ ഞാന്‍ പിന്നേം അതീ കെടക്കാന്‍ തൊടങ്ങ്യേ.
വാളും, ചളീം കൊറെണ്ടാര്‍ന്നൂ. ഇന്നട്ടും തള്ള വല്ലപ്പോഴും അത് തൊടച്ചിട്ടു.
ചോര തെളച്ചപ്പ്ഴും, ചന്തീം മൊലേം വെച്ച് ചന്തോള്ള അമ്മിണീനെ മോഹായ്പ്പൊഴും കമഴ്‌ന്ന് കെടന്ന് കാലാട്ട്യൊറങ്ങാന്‍ ഇതേണ്ടാര്‍ന്നുള്ളൂ.
ഓളേ തന്നെ കെട്ട്യൊണ്ടോന്ന അന്നന്നെ രാത്രി വെളക്കൂതിക്കെടത്തി അവളെ പേടിപ്പിച്ചതും ഇതിലന്യാര്‍ന്നൂ.
ഓള് പറഞ്ഞൂ, മ്മള് രണ്ടാള്‍ക്ക് കെടക്കാന്‍ ഇയ്‌ല് എടല്ല്യാന്ന്,
ഞാന്‍ പറഞ്ഞൂ, ഇങ്ങനെ കെടക്കണേനും ഒരു സുഖണ്ട് ന്ന്.
പക്ഷേ ഓള്‍ക്ക് ക്ടാവായേപിന്നെ ഓളേക്കൊണ്ട് ഒരുപകരോം ഇല്ല്യാര്‍ന്നൂ.
എപ്പ നോക്ക്യാലും ആ ക്ടാവിന്റെ പിന്നാലെ. പണ്ടാരടങ്ങാന്‍.
പോയി പണ്യോക്കാന്‍ പറഞ്ഞു ഞാന്‍.
പിന്നേം ഒറ്റക്കായി കെടപ്പ് അയ്മ്മെ.
തള്ളേം, ഓളും ക്ടാവും നെലത്ത്.
അങ്ങനെ കൊറെക്കാലം അയിമ്മെ കെടന്നെങ്കിലും പട്ടിണിയന്ന്യാര്‍ന്നൂ.
ഇപ്പോ ഞാന്‍ പൊറത്താ കെടക്കണേ.
തള്ളക്ക് ദീനം. എണിക്കാങ്കൂടി വയ്യ.
അടുത്തെക്ക് പോയാ നാറീട്ട് വയ്യ.
ഓളാ അവിടെ കെടക്കണേ. നോക്കാന്‍.
ഇക്കിനി അയ്‌ല് കെടക്കേം വേണ്ട.
നാശം!
അജ്ഞാത ജീവി!
മൂവാണ്ടന്‍ മാങ്ങക്കുള്ളത് പോലെ, കന്നിമാസത്തില്‍ നായകള്‍ക്കുള്ളത് പോലെ, മഴക്കാലത്ത് പോപ്പിക്കും, ജോണ്‍സിനുമുള്ളതുപോലെ, അജ്ഞാത ജീവിക്കും അതൊരു “സീസണ്‍” കാലമായിരുന്നു.
ഗഡി ശരിക്കും ഉണ്ടോ, അതോ വല്ല തലമൂത്ത കള്ളമ്മാരും ആധുനിക രീതിയില്‍ കക്കാന്‍ നടക്കുന്നതാണോ എന്നൊന്നും അറിയുന്നതിനു മുമ്പേ, എല്ലാരും കൂടിയങ്ങ് തീരുമാനിച്ചു..
ഇതതു തന്നെ! അജ്ഞാത ജീവി.
ആറ് കാലും, വാ നിറയെ പല്ലും, പശൂന്റത്ര വലിപ്പവുമുള്ള സാധനം. ഒരൊറ്റ കമ്മിന് ഒന്നാന്തരമൊരു മുട്ടനാടിനെ അകത്താക്കും. അതും ഒരീസം അങ്ങ് ചാവക്കാട് കോഴിയെ കമ്മിയാല്‍ പിറ്റേന്നങ്ങ് പാലായില്‍ മാടിനെ. ആര്‍ക്കും പിടികൊടുക്കാതെ ആ ജ്ഞാത ജീവി പത്രങ്ങളിലൂടെയും, ടിവീയിലൂടെയും ജനഹൃദയങ്ങളെ കീഴടക്കി.
വിഷം വെച്ചും, കെണി വെച്ചും ജീവിയെ കുടുക്കാന്‍ നോക്കിയവരുടെ ആടുകളുല്‍ മാടുകളും ആ വിഷം തിന്നു ചത്തൊടുങ്ങിയതല്ലാതെ ജീവിയുടെ പൊടിപോലും കിട്ടിയില്ല.
പതുക്കെ വീരസാഹസികന്മാരായ ചിലര്‍ പ്രസ്താവനകള്‍ ഇറക്കി,
“ഞാനതിനെ ഇന്നലെ വീടിന്റെ പിന്നാമ്പുറത്ത് കണ്ടതാ ന്നേയ്… ഒരു നിഴലു പോലേ കണ്ടുള്ളൂ.. ന്നാലും ഒരു വലിയ ചെന്നായേടേ പോലേണ്ടാര്‍ന്നൂ…”
ഇങ്ങനെ കഥകളിത്യാദി വെള്ളിയാഴ്ച്ചയാണോന്നൊന്നും നോക്കാതെ ഡെയ്‌ലി ബേസില്‍ റിലീസായിക്കൊണ്ടിരുന്നു. ഇതെല്ലാം കണ്ടും കേട്ടും വല്ലാതെ ഭയപ്പെട്ട ഒരേ ഒരാളെ അന്ന് എന്റെ നാട്ടിലുണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ “അയ്പ്പേട്ടോ…” എന്ന് വിളിക്കുന്ന അയ്യപ്പന്‍ ചേട്ടന്‍. മധുരപ്പതിനേഴില്‍ നിക്കുന്ന രണ്ട് പശുക്കളും, പിച്ചവെക്കുന്ന ആട്ടിങ്കുട്ടികളും സ്വന്തമായുള്ള ഏതൊരു മുതലാളിക്കും തോനുന്ന ധാര്‍മികമായ ഭയമേ അയ്പേട്ടനും തോന്നിയുള്ളൂ.
ജീവി എയിമാക്കുന്നത് ആടിനേയും, പശുവിനേയും മാത്രമാണെന്ന വാര്‍ത്ത, രാത്രികാലങ്ങളില്‍ സ്വന്തം മാരുതി കാറിനെ തൊഴുത്തിന്റെ സൈഡിലേക്ക് മാറ്റാനും, മാടുകളെ കാര്‍പ്പോര്‍ചിലേക്ക് സേഫായി കെട്ടിയിടാനും അയ്പ്പേട്ടനെ പ്രേരിപ്പിച്ചു. കുടിലില്‍ നിന്ന് മാളികയിലേക്കുള്ള മാറ്റം മാടുകള്‍ക്ക് “അടിച്ചു മോനേ…” എന്ന് ഇന്നസെന്റ് കിലുക്കത്തില്‍ പറയുമ്പോ ഉണ്ടാകുന്ന ഫീലിംഗ് പോലെയായിരുന്നു.
വീടിനോട് ചേര്‍ന്ന് തന്നെ അയ്പേട്ടന്റെ പെങ്ങള്‍ക്കായി ഒരു വീട് പണി നടക്കുന്നുണ്ട്. പെങ്ങള്‍ വിദേശത്തയതിനാല്‍,കരിങ്കല്ല്, മണ്ണ്‍, കട്ട, സിമന്റ്, കമ്പി, തുമ്പി തുടങ്ങി വീടു പണിയുടെ എല്ലാ മേല്‍നോട്ടവും അയ്പ്പേട്ടനായിരുന്നു. രവിലെ പത്ത് മണിയായാല്‍ വാര്‍പ്പ് കഴിഞ്ഞ വീടിനെ മോളില്‍ വലിച്ചുകെട്ടിയ മുണ്ടുമായി, ഫയര്‍ഫോഴ്‌സ് കാരുടെ സ്റ്റെയിലില്‍ അങ്ങേരങ്ങിനെ വെള്ളം തെറിപ്പിച് നില്‍ക്കുന്നത് കാണാം.
പുതിയ സ്ഥലം നന്നേ പിടിച്ച മാടുകള്‍ക്ക് കിടപ്പറ കക്കൂസാക്കി മാറ്റാന്‍ ഒരു ദിവസം പോലും വേണ്ടി വന്നില്ല. അല്ലെങ്കിലും അവര്‍ക്കറിയോ ഇത് അയ്പ്പേട്ടന്റെ കാര്‍പ്പോര്‍ച്ചാണെന്ന്. മുട്ടിയപ്പോള്‍ അവരങ്ങ് സാധിച്ചു കാണും.
എന്നിട്ടും എന്നും വളരെയധികം വൃത്തിയോടെ ഇതെങ്ങിനെ കാര്‍പ്പോര്‍ച്ച് എന്നും കിടക്കുന്നു എന്ന സംശയം തീര്‍ന്നത് ഒരീസം രാവിലെ അമ്പലത്തില്‍ പോയപ്പോഴാണ്. എണിറ്റാല്‍ ഒരു ബെഡ്കോഫിയും, ഒപ്പം പത്രവും കിട്ടിയില്ലെങ്കില്‍ ദേഷ്യം പിടിക്കുന്ന അയ്പ്പേട്ടന്‍ ദേ, അതിരാവിലെ തോത്തുമുണ്ടും ഉടുത്ത്, പാളയും കയ്യില്‍ പിടിച്ച് കാര്‍പ്പോര്‍ച്ചില്‍ കുനിഞ്ഞിരുന്ന് ഒരക്കുന്നു. സഹധര്‍മ്മിണിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ പ്രതീകമായി മാറിയതാകാം, അയ്പ്പേട്ടന്‍.
എന്നും പത്രമെടുത്താലാദ്യം അയ്പ്പേട്ടാന്‍ നോക്കുന്നത് അജ്ഞാത ജീവിയുടെ അപ്ഡെറ്റ്‌സ് ആയിരിക്കും. നമ്മുടെ ഏരിയായിലേക്കെങ്ങാനും എത്തിയോ എന്നറിയാന്‍. ഭാഗ്യത്തിന് ഇതുവരെ സ്വന്തം മാടുകളിലൊരെണ്ണത്തിനും വിസ കിട്ടിയില്ലല്ലോ എന്നൊര്‍ത്ത് അയ്പ്പേട്ടന്‍ സമാധാനിച്ചു.
നാട്ടിലെ പ്രധാനിയും, എല്ലാവര്‍ക്കും വളരെ വേണ്ടപ്പെട്ടവനുമായിരുന്നു കൈസര്‍ എന്ന നായ. വളരെ അച്ചടക്കമുള്ളവനും, പരിചയമില്ലാത്ത “സുന്ദരി”പ്പട്ടികളെ കണ്ടാല്‍ ഒട്ടും മൈന്‍ഡാക്കാതെ നടക്കുന്നവുമായിരുന്നു കൈസര്‍. നാട്ടിലും, അയല്‍നാട്ടിലും നല്ലൊരു സുഹൃത് വലയമുള്ള, ക്രോണിക് ബച്ചിലര്‍.
വല്ലപ്പൊഴും, പറമ്പുകളില്‍ നിന്നും പറമ്പുകളിലേക്ക് പാട്ടും പാടി റോമിംഗ് നടത്തുന്ന കൈസര്‍ എന്റെ വീട്ടിലും വരുമായിരുന്നു. രജാവായി, കമ്മ്യൂണിസ്റ്റ് പച്ചകളെ ശത്രുക്കളാക്കി, ഈര്‍ക്കില്‍ തലപ്പു കൊണ്ട് തലകള്‍ അരിഞ്ഞിട്ട്, വെലസി നടന്ന എന്റെ കൂടെ അന്ന് കാവല്‍ഭടനായി കൈസറും കൂടി. ഞാന്‍, ചെടിത്തലപ്പുകള്‍ ഈര്‍ക്കിലി വെച്ച് അരിഞ്ഞിടുന്നതും, വാഴപ്പിണ്ടികളില്‍ അമ്മ പപ്പടം കാച്ചാനെടുക്കുന്ന കമ്പികൊണ്ട് രക്തം വാര്‍ന്നൊഴുകുന്ന വരെ “വികാര പ്രക്ഷുബ്ധനായി” ആഞ്ഞാഞ്ഞ് കുത്തുന്നതും “എന്തെരെഡേയ് ഇത്…” എന്ന സ്റ്റെയിലില്‍ കൈസര്‍ ക്ഷമയോടെ നോക്കി നിന്നത് അതൊക്കെ കഴിഞ്ഞ് ചെലപ്പോ കിട്ടാന്‍ ചന്‍സുള്ള പട്ടി ബിസ്കറ്റ് പ്രതീക്ഷിച്ച് മാത്രമായിരിക്കണം.
അങ്ങിനെ “രാജ്യങ്ങള്‍” ഒരോന്നായി കീഴടക്കി ഞാനും കൈസറും അയ്പ്പേട്ടന്‍ മേല്‍നോട്ടം വഹിക്കുന്ന പുതിയ വീടിന്റെയടുത്തെത്തി. “ശത്രുക്കള്‍ പതിയിരിക്കുന്ന കോട്ട” യാണെന്നാണ് എനിക്ക് തോന്നിയത്. എന്നിലെ ധീരനായ യോദ്ധാവ് സട കുടഞ്ഞ്, മേത്തുള്ള പൊടി മുഴുവന്‍ കളഞ്ഞു. ഞാനും കൈസറും അകത്തേക്ക് കയറി.
പതുക്കെ പതുക്കെ, വളരെ ശ്രദ്ദയോടെ ഞാന്‍ ഒരോ “അടികളും” വെച്ചു.
പച്ചാളം പാപ്പച്ചന്‍ പണ്ട് പറഞ്ഞ പോലെ, “എങ്ങും കൂരാക്കൂരിരുട്ട്… ചീവീടുകള്‍ ചിലക്കുന്ന ശബ്ദം…”. ജനലുകളെല്ലാം അടഞ്ഞിരിക്കുന്നു. കാലില്‍ പേടിപ്പെടുത്തുന്നതരം തണുപ്പും, തരുതരിപ്പും അനുഭവപ്പെട്ടു. ഒരോ അടിയും വക്കുമ്പൊള്‍ കാലുകള്‍ താഴ്‌ന്നു പോകുന്നപോലെ…
രാജാവും, ശത്രുവും, കോട്ടയുമെല്ലാം ഒരുജാതി സ്പീഡില്‍ എങ്ങോട്ടോ ഓടിപ്പോയി. ഒപ്പം എന്റെ ധൈര്യവും.
“അയ്പ്പേട്ടാ….”
ഇതൊക്കെയെന്ത്… എന്നമട്ടില്‍ ഞാനുറക്കെ അയ്പ്പേട്ടനെ വിളിച്ചു.
“ട്ടാ… ട്ടാ…” എന്ന ശബ്ദം എക്കോയിട്ട് തിരിച്ചുവന്നു. അതും അമ്പാടി ടാകീസിലെ സറൗണ്ട് സൗണ്ടില്‍. കൈസര്‍ വാലുപൊക്കിയിരുന്നോ എന്നറിയില്ല,കിട്ടാവുന്നത്ര സ്പീഡില്‍ അവനോടി.
ആരും വിളികേള്‍ക്കുന്നില്ലെന്ന് ഒറപ്പക്കിയ ഞാന്‍ പതിയെ തിരിഞ്ഞു. മൂന്നോ നാലോ സ്റ്റെപ്പുകള്‍ മാത്രം എടുത്ത് മിന്നല്‍ വേഗത്തില്‍ ഞാന്‍ പുറത്തെത്തി. “എയ്.. നത്തിംഗ് റ്റു വറി…” എന്ന് മനസില്‍ പറഞ്ഞ്, വേഗം വീട്ടിലോട്ട് വിട്ടു.
പിറ്റേന്ന് പുട്ടടിയും കഴിഞ്ഞ് അമ്പലപ്പറമ്പില്‍ ക്രികറ്റ് കളിക്കാന്‍ പോയ എന്നെ നന്തപ്പന്‍ വിളിച്ചു നിര്‍ത്തി. നന്തപ്പന്‍ ഉരുളക്കിഴങ്ങിന്റെ ആകാരമുള്ള, ചീനി മുളകിന്റെ സ്വഭാവമുള്ളവന്‍.
“ഡാ.. നീ അറിഞ്ഞോ…?”
“ഇല്ലാ…. ന്തേ?”
“ഡാ.. മ്മടെ അയ്പ്പേട്ടന്റെ പുതിയ വീട്ടില്‍ അജ്ഞാത ജീവി കേറീന്ന്… അയ്പ്പേട്ടന്‍ അതിനെ നേരിട്ട് കണ്ടൂന്ന്. ആളിപ്പോ കുളിരു കേറി കെടപ്പാ…”
“ആണാ… ശരിക്കും കണ്ടോ? “
“ഉം… കണ്ടൂ… പണി നടക്കുന്ന വീട്ടില്‍ കഴിഞ്ഞ ദിവസം തറയില്‍ ടെയില്‍സ് ഇടാനായി സിമന്റ് ഇട്ടിരുന്നു. രാത്രി വന്ന ജീവീടെ കാല്‍പാടുകള്‍ ആ സിമന്റില്‍ പതിഞ്ഞേണ്ട്ന്ന്… പിന്നെ വലിയൊരാള്‍ടെ കാല്‍പാടും. നമ്മള്‍ടെ പോലെയല്ലാ ത്രേ… നമ്മള്‍ മൂന്നടി വെക്കുന്ന സ്ഥലത്ത് അത് ഒരടിയേ കാലു വെച്ചിട്ടുള്ളൂ… പേട്യാവും മോനെ…”
പേടിച്ചോടുമ്പോള്‍ മൂന്നടിയല്ല, അതിന്റെപ്പുറത്തെത്തുമെന്നത് അവനറിയില്ലാന്ന് തോനുന്നു. പക്ഷേ എത്രയാലൊജിച്ചിട്ടും എന്റെ കാല്‍പാടുകള്‍ വലുതായതിന്റെ പിന്നെലെ രഹസ്യം എനിക്ക് മനസിലായില്ല…
കഴിഞ്ഞ തവണ പെങ്ങള്‍ കൊണ്ടോന്ന കടുകട്ടി കമ്പിളിപുതപ്പില്‍ ആകെമൊത്തം മൂടി, കുളത്തവളയുടെ പോലെ തല മാത്രം പുറത്തിട്ട്, സഹധര്‍മ്മിണി ഉണ്ടാക്കിയ ചുക്കു കാപ്പി ഊതിയൂതിക്കുടിച്ച്, ലൈവ് വിവരങ്ങള്‍ അറിയാന്‍ കാത്തുനിന്നവരോടായി അയ്പ്പേട്ടന്‍ പറഞ്ഞു…
“എല്ലാരും സൂക്ഷിച്ചോ… അത് നമ്മുടെ നാട്ടിലും എത്തി. ജീവനില്‍ കൊതിയുള്ളോരുണ്ടെങ്കി ഇനി രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതെ നോക്കുന്നതാ നല്ലത്…”
അന്ന് ഞാന്‍ മനസ്സിലാക്കി, നാട്ടില്‍ അജ്ഞാത ജീവികളുണ്ടാവുന്നതെങ്ങിനെയാണെന്ന്.
സുജിക്കുട്ടന്‍ കണ്ട അഴകുള്ള മഴ!
കൊയമ്പത്തൂര്‍ എസ്.എന്‍.ആര്‍ കോളേജിലെ റാഗ്ഗിംഗ് സീസണ്‍ പോയി, ബോറിംഗ് സീസണ്‍ വന്ന കാലം. ആദ്യമൊക്കെ ദൈവങ്ങളെപ്പോലെയും, രജനികാന്ത് അവര്‍കളെപ്പോലെയും ഒക്കെ മര്യാദയും, ബഹുമാനവും കൊടുത്തിരുന്ന ഞങ്ങളുടെ സാറമ്മാരെ ഞങ്ങള്‍ “കൂടുതല്‍” അടുത്തറിയാന്‍ തുടങ്ങിയപ്പോ “ഓ.. ഇന്നാ കൊഞ്ഞനം കാട്ടി മിസ്സിന്റെ ക്ലാസാ…” എന്നോ, “ഒറക്കം തൂങ്ങി സാറിന്റെ ക്ലാസാ” എന്നോ ഒക്കെ അഭിസംഭോദന ചെയ്യാന്‍ തുടങ്ങി.
ക്ലാസ്സ് കട്ട് ചെയ്ത് മുറിയില്‍ വന്ന് കിടന്നുറങ്ങാനും, അറുബോറായിരുന്ന കണക്ക് ക്ലാസില്‍ എല്ലാവരും തല ചൊറിഞ്ഞ് എള്ളിനിടയില്‍ ചെള്ളുണ്ടോ എന്നു നോക്കണ മാരി കണക്കുബുക്കില്‍ നോക്കിയിരിക്കുമ്പോള്‍, ഞാന്‍ മാത്രം “കിങ്ങ്സ്” ബേക്കറിയിലെ ഡബിള്‍ സ്റ്റ്രോങ്ങ് ചായയും, ഡോണറ്റും കഴിച്ച് അപ്പുറത്തുള്ള രാമകൃഷ്ണ വുമന്‍സ് കൊളേജിന്റെ ജനാലക്കമ്പികളിലേക്ക് തേങ്ങാപ്പൂളെടുക്കാന്‍ നില്‍ക്കുന്ന അണ്ണാരക്കണ്ണനെപ്പോലെ നോക്കിയിരിക്കുമായിരുന്നു. അതിന്റെയൊരു സുഖം ഒന്നു വേറെ തന്നെ.
കാര്യം കോളേജ് മാഗസിന്‍ ഡിസൈന്‍, ബ്രോഷര്‍ ഡിസൈന്‍ എന്നൊക്കെ പറഞ്ഞ് ഒട്ടുമുക്കാല്‍ ദിവസവും ഞാന്‍ ഔട്ട് ഓഫ് സ്റ്റേഷന്‍ ആയിരുന്നെങ്കിലും ചില ക്ലാസുകളില്‍ ഞാന്‍ എന്നും ഹാജറായിരുന്നു. അതിലാദ്യം ഒരു ദിവസത്തെ അറ്റന്‍ഡന്‍സ് എടുക്കുന്ന ഞങ്ങളുടെ ക്ലാസ് ഇന്‍ ചാര്‍ജ്ജ് മിസ്സ് എടുക്കുന്ന ക്ലാസ്സ്. ഒരു പച്ചപ്പാവമായിരുന്ന ആ മിസ്സിന്റെ ക്ലാസ്സ് ആര്‍ക്കും മിസ്സാക്കാന്‍ ഇഷ്ടമല്ലായിരുന്നു. ഒരിക്കലും ദേഷ്യപ്പെടാന്‍ അറിയാത്ത, ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും ദേഷ്യം ഒരുതരി പോലും വരാത്ത പവം മിസ്സ്. അതുകഴിഞ്ഞാല്‍ പിന്നെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്സ് അക്കൗണ്ട്‌സ് പഠിപ്പിക്കുന്ന അഴകപ്പന്‍ സാറിന്റെയാണ്.
പേരുപോലെ തന്നെ അഴകുള്ളയാളായിരുന്നു അഴകപ്പന്‍. കരിവീട്ടിയില്‍ കടഞ്ഞെടുത്ത, വെളിച്ചെണ്ണയില്‍ മുക്കിയെടുത്ത അഴകപ്പന്‍ സാര്‍. പൊള്ളാച്ചിപ്പക്കത്തിലെവിടെയോ വീടുള്ള, കെട്ട്യോളും, കുട്ട്യോളും, കുടവയറും ഉള്ള അഴകപ്പന്‍ സാര്‍. തനി ലോക്കല്‍ സ്ലാങ്ങില്‍ ഇങ്ക്ലീഷ് പറയുന്ന, “ഞാന്‍” എന്ന ഭാവം ലവലേശം ഇല്ലാത്ത, ചെയ്യുന്ന ജോലിയോടൊരുപാട് ആത്മാര്‍ത്ഥതയുള്ള അഴകപ്പന്‍ സാര്‍.
മറ്റുള്ള “ഹെവി ഡ്യൂട്ടി” സാറമ്മാരില്‍ നിന്നും ഒരുപാട് വെത്യസ്താനായിരുന്നു അഴകപ്പന്‍ സാര്‍. “എന്‍ വഴി, തനീ വഴി…” എന്ന തമിഴനാടിന്റെ മുദ്രാവാക്യം നെഞ്ചിലേറ്റിയ മനുഷ്യന്‍. അതിനു കാരണവും ഉണ്ട്. സാറിന്റെ വാക് ഭാഷയും, ശരീരഭാഷയും തന്നെ.
സാറിന്റെ കീഴ്‌ചുണ്ട് അല്‍പം വലുതായി പുറത്തെക്ക് തള്ളിയാണ് ഇരിക്കുന്നത്. അതുകോണ്ടു തന്നെ സംസാരിക്കുമ്പോള്‍ ഒരു പ്രത്യേക രീതിയെയിലാണ് ശബ്ദം പുറത്തേക്ക് വരുക. അതുകൂടാതെ കാറിന്റെ വൈപ്പര്‍ ഓടുന്ന പോലെ ഇടക്കിടക്ക് നാവുകൊണ്ട് ആ ചുണ്ട് ഒന്ന് ഓടിച്ച് നനക്കുകയും ചെയ്തിരുന്നു അഴക്കപ്പന്‍ സാര്‍.
അധികം ആരെയും ബുദ്ധിമുട്ടിക്കാതെ “വെണെമെങ്കി നന്നായാ മതീ ഡാ…” എന്ന രീതി ഫോളോ ചെയ്തിരുന്നതു കൊണ്ട് ഞങ്ങള്‍ക്ക് സാറിന്റെ ക്ലാസ്സ് വളരെ ഇന്ററസ്റ്റിംഗ് ആയിരുന്നു. ചെറു ക്ലാസ് ടെസ്റ്റുകള്‍ക്ക് തലേന്നു തന്നെ പരീക്ഷക്ക് ചോദിക്കാന്‍ പോകുന്ന എല്ലാ ചോദ്യങ്ങളും, ഉത്തരങ്ങളും വരെ തരാന്‍ ശുഷ്കാന്തി കാണിച്ചിരുന്നു ഞങ്ങടെ സാര്‍ (എന്നിട്ട് പോലും ഫുള്‍ മാര്‍ക്ക് കിട്ടാതെ അവസാനം ആ ഒരു മാര്‍ക്കിനു വേണ്ടി വീണ്ടും സാറിന്റെ കാലു പിടിച്ച ശശി എന്ന മഹാനെക്കുറിച്ച് പിന്നീടൊരിക്കല്‍ പറയാം).
ഇങ്ങനെയൊക്കെയായിരുന്ന അക്കൗണ്ട് ക്ലാസില്‍ വളരെ പെട്ടന്നായിരുന്നു ആ പ്രശ്നം ഉണ്ടായത്. സാറിന്റെ ആരും പ്രതീക്ഷിക്കാത്ത ആ “നനഞ്ഞ” പ്രതികരണം ഞങ്ങളെയല്ലാവരെയും അമ്പരപ്പിച്ചു, വേദനിപ്പിച്ചു:
ക്ലാസിലെ സത്യസന്ധനും, കഠിനാദ്വാനിയും (പക്ഷേ രണ്ടും പെണ്‍കുട്ടികളോടാണെന്ന് മാത്രം) ആയ, രജനിയുടെയും, വിജയിന്റെയും, ക്യാപ്റ്റന്റെയും കടുത്ത ഫാനായ, ചെറുപ്പക്കാരില്‍ എങ്ങനെ “ചെയിന്‍ മാര്‍ക്കെറ്റിംഗ്” അല്ലെങ്കില്‍ “സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്” വിജയകരമായി നടത്താം എന്ന് റിസര്‍ച്ച് നടത്തിയവനും ആയ ദൈവവിശ്വാസം ഉള്ള ഒരു കുട്ടിയായിരുനു സുജയ്. പാലക്കാട്ടെ അതി മനോഹരമായ ശ്രീകൃഷ്ണപുരം എന്ന കൊച്ച് ഗ്രാമത്തില്‍ അതിനോട് ഒട്ടും യോജിക്കാത്ത ശീലങ്ങളും, സൗന്ദര്യവും ഉരുണ്ട് കൂടി മനുഷ്യരൂപത്തിലായതാണ് സുജയ് എന്ന ചലിക്കുന്ന ഇതിഹാസം.
ഞങ്ങളെല്ലാവരും സ്നേഹത്തോടെ സുജിക്കുട്ടാ എന്ന് വിളിക്കുന്ന സുജയുടെ പ്രഥാന ഹോബി നേരത്തെ പറഞ്ഞ “സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്” ആണ്. പഠിക്കുന്ന ക്ലാസ്സില്‍ തുടങ്ങി, അടുത്തുള്ള ബാചിലൂടെ വളര്‍ന്ന്, അടുത്തുള്ള കോളേജ് വഴി അതി സാഹസികമായി കൊയമ്പത്തൂരിലെ ഒട്ടു മിക്ക കോളേജിലേയും പെണ്‍കുട്ടികളെ പരിചയപ്പെടാനും, “കമ്പനി” യാക്കാനും കഴിഞ്ഞുവെന്ന ചാരിദാര്‍ദ്ധ്യം അവനെ ഒട്ടും അഹങ്കാരിയാക്കിയിരുന്നില്ല. അതു പറയാന്‍ കാരണം, ഞങ്ങളില്‍ പലര്‍ക്കും അവന്‍ മാത്രമായിരുന്നു പെണ്‍കുട്ടികളെ പരിചയപ്പെടുത്തി തരാനും, ഞങ്ങളെ കുറിച്ച് “പോസിറ്റീവ്” ആയ വാര്‍ത്തകള്‍ വിതരണം ചെയ്ത് പണ്‍കുട്ടികള്‍ക്കിടയില്‍ “ബ്രാന്‍ഡ് നെയിം” ഉണ്ടാക്കാനും സഹായിച്ചിരുന്നത്.
അതവിടെ നില്‍ക്കട്ടെ. ഞങ്ങളുടെ ക്ലാസില്‍ ഞാനും, സുജിക്കുട്ടനുമയിരുന്നു ഒരുമിച്ചിരുന്നിരുന്നത്. അതും ആദ്യത്തെ ബെഞ്ചില്‍. അവനുമായി അടുപ്പം കൂടിയാല്‍ കിട്ടാന്‍പോകുന്ന “അനന്തമായ സാദ്ധ്യതകളെ” മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് ഞാന്‍ അവന്റെയടുത്തിരുന്നത്.
പഠിപ്പിക്കുന്ന അദ്ധ്യാപകന്മാരെ ദൈവങ്ങളെപ്പോലെ മാത്രം കാണാന്‍ അറിയുന്ന സുജൈക്ക് അഴകപ്പന്‍ സാറും അങ്ങിന തന്നെയായിരുന്നു. പഴയകാല സിനിമകളില്‍ സുന്ദരന്‍ സാറിനെ നോക്കി സ്വപ്നം കാണുന്ന നായികയെപ്പോലെ സുജിക്കുട്ടന്‍ ഇരിക്കും… അക്കൗണ്ട്സിന്റെ ആദ്യാവസനങ്ങള്‍ മനസ്സിലാക്കിക്കൊണ്ട്. സാറിനെ കളിയാക്കാനൊ, മോശമായി സംസാരിക്കാനോ സുജിക്കുട്ടന്‍ ഒരിക്കലും തുനിഞ്ഞിട്ടില്ലാ എന്നത് അവന്റെ ടാറിന്റെ കളറുള്ള ശരീരത്തിനുള്ളിലെ പാലിന്റെ കളറുള്ള ഹൃദയത്തെയാണ് കാണിക്കുന്നത്.
ദിവസങ്ങള്‍ കഴിയംതോറും ഞാന്‍ ഒരു കാര്യം ശ്രദ്ദിക്കാന്‍ തുടങ്ങി. അഴകപ്പന്‍ സാര്‍ എപ്പൊഴൊക്കെ പുസ്തകവും കയ്യിലെടുത്ത് പെണ്‍പിള്ളേരുടെ ഭഗത്തൂടെ നടക്കുമ്പൊഴും, ആ ഭാഗത്തുള്ള പിള്ളേര്‍ കാറ്റുകൊണ്ട് ചായുന്ന നെല്ല് പോലെ ഒരു സൈഡിലേക്ക് ചായുന്നു. സാര്‍ തിരിച്ച് നടക്കുമ്പോള്‍ തിരിച്ച് കേറ്റിയ ബാഗിന്റെ സിപ്പ് പോലെ എല്ലാവരും “സ്റ്റെഡി” ആയിട്ടിരിക്കുന്നു.
എത്രയാലൊജിച്ചിട്ടും എനിക്ക് കാര്യം മനസ്സിലായില്ല. ഇനി സാറിനെ നാറുന്നുണ്ടാകുമോ? ച്ചായ്…. ഒരിക്കലുമില്ല. നറുമുല്ലയുടെ മണമുള്ള, മൂക്ക് തുളച്ച് കയറുന്ന സെന്റ് അടിച്ചു വരുന്ന സാറില്‍ നിന്നും അങ്ങനെ ഒരു സംഭവം ഉണ്ടാവില്ല. പിന്നെ? ഇനി സോക്സില്‍ നിന്നും വല്ല മണവും? ഹേയ്, അതിലും വലിയ മണം എന്റെ ഷൂവില്‍ നിന്നും വന്നിട്ടും അവറ്റകള്‍ക്കൊരു കൂസലും ഉണ്ടയിട്ടില്ല. പിന്നല്ലെ…
അങ്ങനെയോരോന്നാലോജിച്ച് കണ്‍ഫ്യൂനായി ഞാനും, അക്കൗണ്ട് റ്റാലിയാവതെ കണ്‍ഫ്യൂഷനായി മറ്റുള്ളവരും ഇരിക്കുമ്പൊഴാണ് സാറിന്റെ വക ഒരു ഡയലോഗ്…
“എന്ന സ്രീനാത്… യെതാവത് ഡൗട്ട് ഇറിക്കാ?”
ഒന്നുമില്ലാ എന്ന് പറഞ്ഞാ മോശമാവില്ലേ എന്ന് കരുതി ഞാന്‍ പറഞ്ഞു,
“യെസ് സാര്‍, അയാം നോട്ട് ഗെറ്റിംഗ് വണ്‍ ഇഷ്യൂ…”
തങ്കപ്പന്റെ മനസ്സായ സൊറീ, തങ്കപ്പെട്ട മനസുള്ള സാര്‍ വേഗം എന്റെയടുത്തേക്ക് വന്നു… സിനിമാ നടികള്‍ ഒരു വശം തിരിഞ്ഞ് കസേരയില്‍ ഇരിക്കുന്ന പോലെ, വണ്‍ ബൈ ടു ആസനം ഞങ്ങളുടെ ഡെസ്കിന്റെ മൂലക്ക് പൊസിഷനിലാക്കി സാര്‍ ഇരുന്നു… വാഴക്കൊലക്ക് ഊന്ന് വെച്ചപോലെ.
എന്നിട്ട് അല്‍പം കുനിഞ്ഞ്, സാറിന്റെ മുഖവും, എന്റെ മുഖവും ഒരേ നേര്‍ രേഘയില്‍ സന്ഥിക്കുന്ന അവസ്ഥയില്‍ നിര്‍ത്തിയിട്ട് സാര്‍ പറഞ്ഞു,
“യെസ്സ്..സ്സ്.. സ്രീനാത്… സൊല്ലുങ്കോ… വാറ്റ് ഇസ്..സ്… തി ഇസ്..സ്യൂ… യു ഹാഫ്? ഐ വില്‍ ഗിഫ് തി സ്…സൊലൂഷന്‍…”
അങ്ങേരത് പറഞ്ഞ് കഴിഞ്ഞതും, കല്യാണത്തിന് പനിനീര് തളിച്ചപോലെ, ഓറഞ്ചിന്റെ തോണ്ടു കൊണ്ട് മുഖത്തേക്ക് നീര് ചീറ്റിച്ച പോലെ…. എന്റെ മുഖം മുഴുവനും നനഞ്ഞു.
സ്സ്, സ്യൂ, ഫ്.. തുടങ്ങിയ സാറിന്റെ വാക്കുകളാണ് ആ “ഷവര്‍ ഷോ” നടത്തിയതെന്ന് മനസ്സിലാക്കാന്‍ സാറിന്റെ മുല്ലപ്പൂ മണമുള്ള അത്തറിന്റെ ഗന്ധത്തിനെ മറ്റെന്തോ നാറ്റം വന്ന് ഓടിച്ച് വിടേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു.
പണ്ടാരമടങ്ങാന്‍ എന്റെ കയ്യിലാണെങ്കി കര്‍ചീഫും ഇല്ല. അല്ലെങ്കിലും അത്യധികം ഉഷാറോടു കൂടി കണക്ക് പറഞ്ഞുതരുന്ന സാറിന്റെ കണ്ണില്‍ നോക്കി അത് തുടച്ചു കളഞ്ഞാന്‍ സാറിന് വിഷമം ആയാലോ എന്ന് കരുതി ഞാന്‍ അനങ്ങാതെ ഇരുന്നു. പറയുന്നതെല്ലാം മനസ്സിലാക്കുന്നവനേ പോലെ, മുഖത്ത് അത്ഭുതം വരുത്തിക്കൊണ്ട് സാറിനെ തന്നെ നോക്കിയിരുന്നു.
“സോ… ഇസ് താറ്റ് ക്ലിയര്‍ സ്..സ്രീനാത്… യു ഡിസ്..കസ്… ഇറ്റ് വിത് യുവര്‍ ഫ്രണ്ട്..സ്…സ്…”
അതുംകൂടിയായ്പ്പോള്‍ തുള്ളിക്കൊരുകുടം എന്ന വാക്കിന്റെ ശരിക്കുള്ള മീനിംഗ് എനിക്കു മനസ്സിലായി. സാറ് പറഞ്ഞ് കഴിഞ്ഞ് തിരിഞ്ഞതും, “ഹോ സാറിന്റെ ബുദ്ധി അപാരമാണേയ്…” എന്നും പറഞ്ഞ് സുജിക്കുട്ടന്റെ തോളത്ത് ഞാന്‍ മുഖം അമര്‍ത്തി. സാറിന്റെ അപാരമായ കഴിവും, പറഞ്ഞ് തന്ന പ്രോബ്ലത്തിന്റെ ബുദ്ധിമുട്ടും ഒക്കെ അലോജിച്ച് തന്റെ തോളില്‍ ചാഞ്ഞതാണെന്നാണ് പാവം സുജിക്കുട്ടന്‍ കരുതിയത്. മുഷിഞ്ഞതെങ്കിലും തല്‍കാലം മുഖം തുടക്കാന്‍ അവന്റെ കുപ്പായമേ എനിക്കപ്പോ ഉപകരിച്ചുള്ളൂ… അതിനൊരു താങ്ക്സ് പറയാന്‍ പോലും അന്ന് ഞാന്‍ മെനക്കെട്ടില്ലാ എന്നത് ഇന്നോര്‍ക്കുമ്പോള്‍ ദുഖം തരുന്നു.
പെണ്‍പടകള്‍ സാറ് അടുത്തേക്ക് വരുമ്പോള്‍ ചാഞ്ഞുപോകുന്നതിന്റെ കാരണം എനിക്കപ്പോ വളരെ വ്യെക്തവും, ശക്തവുമായിട്ട് മനസ്സിലായി. ഏതായാലും ഇനിയൊരിക്കലും സംശയം ചോദിക്കാന്‍ മുതിരില്ലെന്ന് ഞാനുറപ്പിച്ചു.
അങ്ങനെ ക്ലാസ്സ് കഴിയാറായി, അടുത്ത പിരീഡിനുള്ള “ബെല്ല്” അടിക്കുന്നതും നോക്കി പാടത്ത് നിക്കുന്ന കൊക്കിനെപ്പോലെ സാറും, കൊക്കിനെ നോക്കി കിടക്കുന്ന ഞണ്ടുകളെപ്പോലെ ഞങ്ങളും ഇരുന്നു. ബോറഡി ബെല്ലഡിക്ക് മുന്‍പ് എത്തിയതുകൊണ്ടാവാം, സാറ് നേരേ ഞങ്ങളുടെ അടുത്തേക്ക് വന്നത്.ആ വരവു കണ്ടതും എനിക്ക് ടെന്‍ഷന്‍ കേറിത്തുടങ്ങി… ദൈവമേ.. ഇനിയും….?
ഭാഗ്യത്തിന് ആശാന്‍ സുജിക്കുട്ടനെയാണ് ലാക്കാക്കിയിരുന്നത്. നേരത്തേ പറഞ്ഞുവെച്ചപോലെ, അതേ പൊസിഷനില്‍, കടുകിട തെറ്റാതെ സാര്‍ വന്നിരുന്നു.
“എന്നാ സുജൈ… നാന്‍ സൊല്‍ര്‍തെല്ലാമേ പുരിയതാ…”
“ഓ യെസ് സാര്‍… ഇന്‍ഫാക്റ്റ്, യുവര്‍ ക്ലസ്സെസ് ആര്‍ സോ നൈസ്….” സുജിക്കുട്ടന്‍ പറഞ്ഞു.
ആ പറഞ്ഞതിത്തിരി ഓവറായില്ലേ എന്നെനിക്ക് നല്ല സംശയം ഉണ്ടായിരുന്നു. അത് തീര്‍ക്കാനെന്ന പോലെ, സാര്‍ ആകെ മൊത്തം ഒന്നിളകിയിരുന്നു.
“ഓഹ്… അപ്പടിയാ… അമാ, ഉങ്ക ഊരെങ്കേ??”
“നാന്‍ പാലക്കാട്ട് കാരന്‍ സാര്‍…”
“ഓ… അങ്കെ എനക്ക് ഒരു റിലേറ്റിവ് ഇറുക്ക്… പേര് വന്ത് ചാക്കോ. തെരിയുമാ?”
ഹിന്ദുവായ അഴകപ്പന്‍ സാറിന് ക്രിസ്ത്യാനി ബന്ധുവിനെ എങ്ങനെ കിട്ടി എന്ന് എനിക്ക് മനസിലായില്ല. എന്തൊക്കെയാണെങ്കിലും, സാറും സുജിക്കുട്ടനും കൂടുതല്‍ അടുപ്പക്കാരായി വരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഭാഗ്യം സാറിന്റെ മുഖത്തിന്റെ ഡയറക്ഷന്‍ വേറെ ആങ്കിളില്‍ ആണ്.
“സാര്‍, അപ്പൊ ഉങ്കളുടെ ഊര്‍?” സുജൈ ചോദിച്ചു.
“ഊര്‍” അഥവാ നാട് സാറിന്റെ ഒരു വീക്ക് പോയന്റായിരുന്നു. സ്വന്തം നാടിനെ കുറിച്ച് വര്‍ണ്ണിക്കാന്‍ ശ്വസം മുട്ടി നിന്ന ജലദോഷക്കരന്റെ ആവേശത്തില്‍ സാര്‍ ആരംഭിച്ചു…
ആവേശം മൂത്ത്, ഇപ്പോ സാര്‍ സുജിക്കുട്ടന്റെ നേരെ തിരിഞ്ഞ്, കുനിഞ്ഞാണിരിക്കുന്നത്. മുകളില്‍ നിന്നും താഴേക്ക്, സുജിക്കുട്ടനെ നോക്കി സംസാരിക്കുന്ന സാറിന്റെയും സുജൈയുടെയും മുഖങ്ങള്‍ തമ്മില്‍ ഏതാണ്ട് പതിനഞ്ച് സെ.മീ മാത്രം ദൂരം കാണുമായിരിക്കും.
വിവരണം കേട്ട് വിയര്‍ത്തതാണെന്നേ ആരും പറയൂ… ബാര്‍ബര്‍ ഗോപിയേട്ടന്‍ തലയില്‍ വെള്ളം ചീറ്റിക്കുന്ന സമയത്ത് കുറച്ച് വെള്ളം മുഖത്തും വീഴുമ്പോ ഉണ്ടാകുന്ന ആ ഒരു തരിപ്പും, നനവും അവന്റെ മുഖത്തും കാണാമയിരുന്നു.
പക്ഷേ ഒന്നും സഭവിക്കാത്ത പോലെ സുജിക്കുട്ടനും, ആര്‍ത്തിയോടെ സംസാരിക്കുന്ന അഴകപ്പന്‍ സാറും സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ പതിയെ അപ്പുറത്തിരിക്കുന്ന ശശിയുടെ നേരെ തിരിഞ്ഞിരുന്നു.
“റ്റ്രീ……….ങ്……”
അഹാ… ബെല്ലടിച്ചു… ബാക്കടിച്ചു… (ബാക്കി പാടാന്‍ കൊള്ളില്ല)
ആവേശമായി വന്ന സംഭാഷണം പെട്ടെന്ന് നിര്‍ത്തേണ്ടി വന്ന വേദനിയില്‍ സാര്‍ പറഞ്ഞു,
“സുജൈ, ബാക്കി അപ്പറം, നെക്ഷ്റ്റ് ക്ലാസ്..സില്‍ സൊല്‍രേന്‍…”
പൂജാരി അവസാന കൈ പുണ്യാഹം ഏറ്റോം അകലേക്കെത്താന്‍ പാകത്തില്‍ വീശുന്ന പോലെ, സുജൈയുടെ മുഖത്തേക്ക് അഴകപ്പന്‍ സാറിന്റെ വക…
സാര്‍ എണിറ്റതും, സുജിക്കുട്ടന്‍ എന്റെ തോളിലേക്ക് മുഖം ചായ്ക്കാന്‍ നോക്കി…
ഹും, ഞനാരാ മോന്‍. ഒഴിഞ്ഞുമാറിക്കൊണ്ട് ഞാന്‍ ചോദിച്ചു… “എന്തു പറ്റിയെഡാ…?”
“അതേയ്, ഞാനും കര്‍ച്ചീഫ് എടുത്തിട്ടില്ലെഡാ…” അവന്‍ ഒന്നാക്കിക്കൊണ്ട് പറഞ്ഞു.
സുജിക്കുട്ടന്റെ നല്ലമനസ്സിന് പണ്ടേ ആരാധകരുള്ളതാണ്. ദേ, ഇപ്പൊ നമ്മുടെ അഴകപ്പന്‍ സാറും. കഴിഞ്ഞ തവണത്തെ ക്ലാസ് കഴിഞ്ഞതു മുതല്‍ സാറിന് സുജിക്കുട്ടനെ ഭയങ്കര കാര്യമാണ്. വന്നാല്‍ ആദ്യം അവന്റെയടുത്തെത്തും. പിന്നെ നട്ടുകര്യവും, വീട്ടുകാര്യവും ഒക്കെ പറഞ്ഞ് തുടങ്ങും. ഏതായാലും ദിവസവും ഒന്നോ രണ്ടോ (അന്ന് രണ്ട് പിരീഡ് ക്ലാസ്സ് അഴകപ്പന്‍ സാറിന്റെ വകയായിരിക്കും) കര്‍ച്ചീഫ് കൊണ്ടുവരാന്‍ സുജിക്കുട്ടന്‍ മറക്കാതെ ഓര്‍ത്തു.
സാറിന്റെ വായില്‍ നിന്നും ബെല്ലും ബ്രേക്കുമില്ലാതെ ബഹിര്‍ഗമിക്കുന്ന ദ്രാവകരൂപത്തിനെ ഒഴിവാക്കാന്‍ സുജിക്കുട്ടന്റെ നിഷ്കളങ്കമായ മനസ്സിന് അറിയില്ലായിരുന്നു. അങ്ങനെ അലോജിച്ച് വിഷണ്ണനായിരുന്ന സുജിക്കുട്ടനോട് ഞാനൊരു ഉപായം പറഞ്ഞുകൊടുത്തു. എറ്റവും എളുപ്പമുള്ളതും എഫക്റ്റീവുമായ ഉപായം.
അതായത്, ഇപ്പൊ സാര്‍ നിന്റെ തലക്ക് മുകളിലും, നീ താഴെയുമാണ്. വെള്ളം പിടിക്കാന്‍ വെച്ച ഓട്ടക്കലം പോലെയാണ് നീ സാറിന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നത്. സ്വാഭാവികമായും ഗുരുത്വാകര്‍ഷണ നിയമം വെച്ച്, ദ്രാവകം മുകളില്‍ നിന്നും താഴോട്ടാണല്ലോ പതിക്കുന്നത്. അതിനാല്‍ ഇനി മുതല്‍ സാര്‍ വരുമ്പോ അങ്ങേരേ ഇങ്ങനെ ഒന്നരക്കാലില്‍ ഡെസ്കിന്റെ മൂലക്കിരുത്തരുത്. വന്നപാടെ അങ്ങേരെ നിന്റെയടുത്ത് ബെഞ്ചില്‍ പിടിച്ചിരുത്തണം. അപ്പോ അങ്ങേര്‍ നേരെ നോക്കിയല്ലേ സംസാരിക്കൂ. വായില്‍ നിന്ന് ചാടുന്നതെല്ലാം മുന്നിലെ ഡെസ്കിലേക്ക് വീണോളും. വേണമെങ്കി നീ നിന്റെ അക്കൗണ്ട്സ് ബുക്ക് അവിടെ വെച്ചുകൊടുത്തോ. പ്രോബ്ലം സോള്‍വ്ഡ്!
“ഹോ.. നീയാണെഡാ എന്റെ ആത്മാര്‍ഥ മിത്രം… ” എന്നും പറഞ്ഞ് ഒരൊറ്റ കെട്ടിപ്പിടുത്തമായിരുന്നു അവനെന്നെ. ഞാനങ്ങ് സെന്റിയായിപ്പോയി. എന്തായാലും, അതിനു പകരമായി അവന്‍ എനിക്ക് രാമ കൃഷ്ണ കോളേജിലേയും, അപ്പാസാമി കൊളേജിലേയും ഒരോ കുട്ടികളെ “മുട്ടിച്ചു” തന്നത് ഒരിക്കലും മറക്കാന്‍ കഴിയില്ല.
അങ്ങനെ ഞാന്‍ പറഞ്ഞുകൊടുത്ത ഐഡിയയുമായി അടുത്ത ദിവസം സുജിക്കുട്ടന്‍ സാര്‍ വരാനായി കാത്തിരുന്നു. പ്രതീക്ഷിച്ച പോലെ ഗഡി നേരേ വന്നത് സുജിക്കുട്ടന്റെ അടുത്തേക്ക്…
എന്റെയടുത്തേക്ക് നീങ്ങിയിരുന്ന്, ആവശ്യത്തിന് സ്ഥലമുണ്ടാക്കി, രണ്ട് കൈ കൊണ്ടും ആനയിച്ച് സുജയ്, സാറിനിരിക്കാനുള്ള സിഗ്നല്‍ കൊടുത്തു. തുറന്നു വെച്ച എലിപ്പെട്ടിയല്‍ ഓടിക്കയറിയ എലിയേപ്പോലെ സാര്‍ അവിടെ അന്നിരുന്നു. എല്ലാം പ്ലാന്‍ ചെയ്തപോലെ നടന്നതിലുള്ള സന്തോഷം വക്ക് വിണ്ട അലുമിനിയം പാത്രത്തിന്റെ വായ പോലെയുള്ള ഒരു ചെറു ചിരിയില്‍ സുജിക്കുട്ടനൊതുക്കിനിര്‍ത്തി.
പക്ഷേ…. പിന്നീട് സംഭവിച്ചത് പ്ലാന്‍ ചെയ്ത മാതിരി അത്രക്ക് പെര്‍ഫെക്റ്റ് ആയിട്ടല്ലായിരുന്നു.
ഇല്ലാത്ത സ്ഥലമുണ്ടാക്കി സാറിനെ ഇരുത്തിയെങ്കിലും, വളരെ ജാമായിട്ടാണ് അവര്‍ ഇരുന്നത്. അതായത് സാറും സുജിക്കുട്ടനും കട്ടക്ക് കട്ട വെത്യാസത്തില്‍ അഡ്‌ജസ്റ്റ് ചെയ്ത് ഇരിക്കുന്നു.
പ്രതീക്ഷിച്ച മാതിരി സാര്‍ നേരെ മുന്നോട്ട് നോക്കി സംസാരിക്കുമെന്ന് കരുതിയിരുന്ന സുജിക്കുട്ടന്‍ നോക്കിയയ്പ്പോള്‍ കണ്ടത് തന്റെ കണ്ണിനു നേരെ എയിം ചെയ്ത് വെച്ചിരിക്കുന്ന നനഞ്ഞ് വിരിഞ്ഞ ചുണ്ടുകളും, “സ്..സോ… റ്റെല്‍ മി സ്..സുജൈ…” എന്ന കിക്ക് സ്റ്റാര്‍ട്ട് ഡയലോഗുമാണ്.
അപ്പോള്‍ ആ രണ്ട് മുഖങ്ങള്‍ തമ്മിലുള്ള അകലം, സെന്റി മീറ്ററുകള്‍കും, മില്ലീ മീറ്ററുകള്‍ക്കും ഇടയിലെവിടെയോ ആയിരുന്നു…
ആ സംഭവത്തിനു ശേഷം ഒരു പെണ്‍കുട്ടിയെ പോലും അവനെനിക്ക് മുട്ടിച്ചു തന്നില്ല എന്നത് വേദനയോടെ സ്മരിക്കട്ടെ.
അടിക്കുറിപ്പ്: ഈ കഥയില്‍ അല്‍പം മാത്രമേ സത്യമുള്ളൂ. ബാകിയൊക്കെ ചുമ്മാ മസാല ചേര്‍ത്തതാണ്. അറിഞ്ഞുകൊണ്ട് ആരെയും കളിയാക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ആ സെമസ്റ്ററിലെ അക്കൗണ്ട് പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയും പിന്നീടുള്ള നാല് സെമസ്റ്ററുകള്‍ ആഞ്ഞ് ശ്രമിച്ചത്തിനു ശേഷമാണ് ആ പേപ്പര്‍ ഒന്ന് പാസായിക്കിട്ടിയയതെന്നും ഇക്കൂട്ടത്തില്‍ പറയട്ടെ.


