നേരമായ്‌…

ശോഷിച്ച കോശങ്ങളനുസരണ കാട്ടാതെ,
മോഹിച്ച സ്വപ്നങ്ങള്‍ കരുണകാട്ടാതെ,
കൊഴിഞ്ഞു വീഴാന്‍.
നിന്നെയിക്കിളികൂട്ടാനെത്തുന്ന കാറ്റിനാലാ-
രോരുമറിയാതെ പറന്നിറങ്ങാന്‍.

നേരമായ്‌,
നിന്‍ കാല്‍ചുവട്ടിലെന്നും,
ചുമ്പിച്ചുറങ്ങാന്‍,
നിന്‍ ജീവനാടിതന്‍ വിശപ്പടക്കാന്‍,
നിന്‍ ഭോജ്യമായ്‌ അടിഞ്ഞുചേരാന്‍.

നേരമായ്‌,
ഒരുനാള്‍ നിന്റെ ശിഖരങ്ങളില്‍,
നീപോലുമറിയാതെ പുനര്‍ജ്ജനിക്കാന്‍,
കൂവളത്തിലായ്‌ പുണര്‍ന്നുറങ്ങാന്‍.

Published in:  on മാര്‍ച്ച് 16, 2009 at 11:58 am അഭിപ്രായങ്ങള്‍ (3)

ഇനിയും പഠിക്കേണ്ടത്‌

മേഘം മറയായും, വസന്തം മണമായും
കൂട്ടുവന്നൊരെന്‍ പ്രണയത്തെ മറക്കാന്‍ പഠിക്കണം

പൊട്ടിയ കല്ലുപെന്‍സിലിനു പകരമൊരു
“മുഴു” പെന്‍സിലിനായ്‌ കരയുന്ന
ബാല്യശാഠ്യങ്ങള്‍ മറക്കാന്‍ പഠിക്കണം.

ഇനിയും ദ്രവിക്കാത്തൊരെന്‍ നഷ്ടങ്ങളെയും,
അവയൂട്ടി വളര്‍ത്തിയ ദുഖസ്വപ്നങ്ങളെയും
ദയയില്ലാതെ പിഴുത്തെറിയാന്‍ പഠിക്കണം.

വളഞ്ഞും, തിരിഞ്ഞും, കയറിയുമിറങ്ങിയും,
വേച്ചു വേച്ചു വന്ന വഴികളിലൂടിനി
ചവിട്ടി മെതിച്ചു നടക്കാന്‍ പഠിക്കണം.

വഴിതെറ്റി ആ വഴിവരുന്നവര്‍ക്കായി
പാഠങ്ങള്‍ ചൊല്ലിക്കൊടുക്കാന്‍ പഠിക്കണം.

ഉറക്കത്തിനിടയില്‍ കൊമ്പും, ദംഷ്ട്രകളുമായി
ആര്‍ത്തട്ടഹസിക്കുന്ന കാമദേവനേയും,
കൂടെ കളിയാക്കി ചിരിക്കുന്ന കറുത്ത വേഷമിട്ട
സ്ത്രീകളെയും ഭയക്കാതിരിക്കാന്‍ പഠിക്കണം,
കഴിയുമെങ്കില്‍ അവരെയാട്ടിപ്പായ്ക്കാന്‍ ശ്രമിക്കണം.

ദൈവനാമങ്ങളില്‍ ഞാനവള്‍ക്കേകിയ സത്യങ്ങള്‍
കള്ളസത്യങ്ങളാവാന്‍ പ്രാര്‍ത്ഥിക്കണം,
അവരെന്ന ശപിക്കാതെയും, എന്റെ ശിരസ്സറ്റു-
പൊകാതെയുമിരിക്കാന്‍ ശയനപ്രദക്ഷിണം വെക്കണം.
എല്ലാം കഴുകിക്കളഞ്ഞ്‌ മുങ്ങി നിവരണം.

എല്ലാത്തിനുമുപരി,
അവള്‍ തന്ന പാഠങ്ങള്‍ മറക്കാതിരിക്കണം.
അവളെയുമൊരു പാഠം പഠിപ്പിക്കണം.

ഭയപ്പെടുത്തുന്നവര്‍

��യപ്പെടുത്തുന്നവര്‍

ഞാന്‍ ജീവിച്ചത്‌
ഭയപ്പെട്ടും, തകര്‍ന്നുമാണ്‌.

ഉന്മത്തനായ്‌ കാറ്റെന്നെ
ചിതറിത്തെറിപ്പിക്കാന്‍
നോക്കുന്നു.
എന്നെ കരയാന്‍ വിടാതെ.

രക്തം തിളപ്പിച്ചെന്നെ
വധിക്കാനര്‍ക്കനും നോക്കുന്നു.
എന്നെ ചിരിക്കാന്‍ വിടാതെ.

ഈ രാവിലീ ഹിമവും വാശികാട്ടുന്നു,
സ്മൃതിയായൊരെന്‍ സ്വപ്നങ്ങളെ
സ്നേഹിക്കാന്‍ തരാതെ.

മോഹങ്ങളൊരു പിടി
വാരിത്തരുന്നെന്‍ പ്രിയര്‍,
മരിക്കാന്‍ വിടാതെ.

ചുറ്റിലുമെല്ലാമെന്നെ ഭയപ്പെടുത്തുന്നു…
കരയാനും, ചിരിക്കാനും,
സ്നേഹിക്കനും, മരിക്കാനും
ഒന്നിനും സമ്മതിക്കാതെ.

ഇന്നവരെ നോക്കി ഞാന്‍ പറയാന്‍ പഠിക്കുന്നു,
ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന്,
ആരെയും വെറുക്കാന്‍ വിടാതെ.

Published in:  on ഫെബ്രുവരി 4, 2008 at 6:14 am അഭിപ്രായങ്ങള്‍ (13)

എന്നെയാരും അറിഞ്ഞില്ല

എന്നെയാരും അറിഞ്ഞില്ല

വാക്കുകളില്ലാത്തൊരു ഭാഷ-
ഞാന്‍ വായകൊണ്ട്‌ പറഞ്ഞു.

ആരും ശ്രദ്ധിച്ചില്ല.

ശബ്ദങ്ങളില്ലാത്ത മണിമുഴക്കം പോലെ,
മൗനമായൊരു നാദം പോലെ,
ഞാനട്ടഹസിച്ചു.

ആരും ചിരിച്ചില്ല.

തിരയടുപ്പിച്ച ചിപ്പികള്‍കൊണ്ടെന്‍
നൊമ്പരങ്ങള്‍ക്കു ഞാന്‍ ബലിയിട്ടു.

എന്റെ കണ്ണീര്‍ ആരും കണ്ടില്ല.

എന്റെയാത്മാവിനെ മറയ്ക്കാന്‍ ഞാന്‍-
അദ്രിശ്യമാം തുണിചുറ്റി.

എന്നെയാരും കണ്ടില്ല.

എന്റെ ദുഖവും പകയും
ശബ്ദങ്ങളില്ലാത്ത നിലവിളിയാക്കി
ഞാന്‍ അലറിക്കരഞ്ഞു.

ആരും കേട്ടില്ല.

ജീവനില്ലാത്ത തലോടലായ്‌,
ഘനീഭവിച്ച വിരലുകള്‍ ചെറുചൂടുള്ള
മേനിയില്‍ തൊട്ടു.

ആരും പ്രതികരിച്ചില്ല.

ഭാരിച്ച പാടുകളീമണല്‍പരപ്പിലേല്‍പ്പിച്ച്‌,
ഭാരമില്ലാതെ ഞാന്‍ നടന്നു.

ആരും കൂടെ വന്നില്ല.

ചായം നിറഞ്ഞ ചിത്രങ്ങള്‍ നോക്കി,
കാലം മാറ്റുന്ന മേഘത്തെ നോക്കി
ഞാനിരുന്നു.

എന്നെയാരും അറിഞ്ഞില്ല.

ഒരു വസന്തകാലം

എന്റെ ജീവിതത്തിലെ ഒരു പ്രധാന കാലഘട്ടമായിരുന്നു കൊയമ്പത്തൂര്‍ ശ്രീ നാരായണഗുരു കോളേജിലെ 3 വര്‍ഷം. എന്റെ ഡിഗ്രി അവിടെയായിരുന്നു. ഞാന്‍ പോസ്റ്റ്‌ ഗ്രാജുവേഷന്‍ ചെയ്ത കോളേജ്‌ ലൈഫ്‌ അറുബോറായതു കൊണ്ടാണോ, അതോ എന്റെ പ്ലസ്റ്റു ലൈഫ്‌ തനി സ്കൂള്‍ ലൈഫ്‌ ആയതുകൊണ്ടാണൊ എന്നറിയില്ല… S N G C യിലെ 3 വര്‍ഷം ഞാന്‍ ഒരുപാട്‌ സ്നേഹിക്കുന്നു. എന്നും ഓര്‍ക്കുമ്പോള്‍ ഒരു സുഖമാണ്‌… എവിടെ നിന്നൊക്കെയോ ഒരുപാട്‌ സന്തോഷം ഓടിയെത്തുന്ന പോലെ. എനിക്കൊരുപിടി നല്ല മിത്രങ്ങളെ തന്ന, ഓര്‍മ്മിക്കാന്‍ ഒരുപാട്‌.. ഒരുപാട്‌ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച എന്റെയാ കലാലയം…

എന്റെ ആദ്യവര്‍ഷം ഒട്ടും പ്രത്യേകതകള്‍ ഇല്ലാതെ പോയി. ഞാന്‍ ആകെ അഘോഷിച്ചത്‌ എന്റെ ഹോസ്റ്റലില്‍ മാത്രമായിരുന്നു (ഇപ്പോള്‍ ആ ഹോസ്റ്റല്‍ ലേഡീസ്‌ ഹോസ്റ്റലാണ്‌, പക്ഷേ, അവിടുത്തെ ഉണ്ണിനീലി സന്ദേശങ്ങള്‍ പതിഞ്ഞ ചുമരുകളും, വാതിലുകളും, കട്ടിലുകളും ഇന്നും അതേപടീ തന്നെയെന്ന് ഞാനറിഞ്ഞു.). സൗഹൃദങ്ങള്‍ക്ക്‌ സൗന്ദര്യമേകാനെന്ന പോലെ എപ്പൊഴും ഈ കലാലയത്തില്‍ നല്ല കാറ്റു വീശും… മഴക്കാലത്ത്‌ ഒരു അധികം ദൂരെയല്ലാത്ത മലമുകളില്‍ തട്ടി ക്കരയുന്ന മഴമേഘങ്ങള്‍ കണ്ടു നിക്കാന്‍ നല്ല രസമായിരുന്നു. ഒരുപക്ഷേ ഒരുപാട്‌ പേര്‍ ഒറ്റക്കിരിക്കുന്ന സമയം ആ മേഘങ്ങലോടും, മലനിരക്കുകളോടും സ്വകാര്യം പറഞ്ഞിരിക്കണം.

തണുത്തുറഞ്ഞപോലെയൊരു രണ്ടാം വര്‍ഷമായിരുന്നു തുടങ്ങിയതെങ്കിലും, എന്റെ മിത്രങ്ങളെ ഞാന്‍ പരിചയപ്പെടാന്‍ വൈകിയതില്‍ ഖേദിച്ചു… പക്ഷേ പിന്നീടൊരുത്സവം തന്നെയായിരുന്നു. ആണ്‍-പെണ്‍ വെത്യാസമില്ലാതെ ഞങ്ങള്‍ അടുത്തു. മറ്റ്‌ പല ബാച്ചുകളിലും ഞങ്ങളുടെ സഹൃദം അസൂയക്ക്‌ വളം വെച്ചു. പലരും പബ്ലിഷ്‌ ചെയ്യാത്ത പ്രണയലേഘനങ്ങളുമായി ഞങ്ങളുടെ ക്ലാസിനു മുന്നിലൂടെ തെക്കും വടക്കും നടന്നിരുന്നു…

എതൊരു ചെറിയ ആഘോഷവും ഞങ്ങള്‍ക്ക്‌ പക്ഷേ വളരെ വലിയതായിരുന്നു. അത്‌ ഔഗസ്റ്റ്‌ 15… വാലന്റൈന്‍സ്‌ ഡേ, ഫ്രണ്ട്‌ഷിപ്‌ ഡേ… ന്യു ഇയര്‍… ഓണം.. അങ്ങിനെ നീണ്ടു പോകും. ഒരു പക്ഷേ അതില്‍ എറ്റവും പ്രധാനം ഓണവും, ഫ്രണ്ട്‌ഷിപ്‌ ഡേയും തന്നെയായിരിക്കണം. ഒരുപാട്‌ ചിരിച്ചും കളിച്ചും, തല്ലുകൂടിയും…

ഞങ്ങളുടെ സുഹൃത്ബന്ധം ഒന്നുകൂടെ ഉറച്ചത്‌ തീര്‍ഛയായും പോണ്ടിച്ചേരി ട്രിപ്‌ കഴിഞ്ഞതോടെ യാണ്‌. ഒരുപക്ഷേ അന്നുമുതലാണെന്നു തോനുന്നു… “എന്റെ ബെസ്റ്റ്‌ ഫ്രണ്ട്‌” എന്ന ഒരു കണ്‍സെപ്റ്റ്‌ ഞങ്ങളുടെ ഇടയില്‍ വന്നത്‌. പലര്‍ക്കും ഒരു നല്ല സുഹൃത്തിനെ കിട്ടിയത്‌ പോണ്ടിച്ചേരി കടാപ്പുറത്ത്‌ വെച്ചാണെന്ന് മറ്റൊരു രഹസ്യം. ശരിയായിരിക്കാം. പലര്‍ക്കും സ്വന്തം വിഷമങ്ങള്‍ കേള്‍ക്കാനും, സ്വന്തം കണ്ണീരൊപ്പാനും ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് വന്നാല്‍… തീര്‍ച്ചയായും അതൊരു നല്ല സുഹൃത്ബന്ധത്തിനെ തുടക്കം മാത്രം. പക്ഷേ, അങ്ങിനെ നല്ലൊരു സുഹൃത്തിനെ കിട്ടിയവര്‍ക്കൊപ്പം, നഷ്ടങ്ങളുടെ കണക്ക്‌ കൂട്ടിയവരും ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു… അന്നത്‌ ആരും കാണാതെ പോയി.

പിന്നീട്‌ ഞങ്ങളുടെ ലൈഫ്‌ ആരും കൊതിച്ചുപോകുന്ന പോലെയായിരുന്നു. സദാ സമയവും കത്തി തന്നെ കത്തി. പഠിപ്പിക്കാന്‍ വന്ന റ്റീചേര്‍സിനെ പോലും ഞങ്ങള്‍ കത്തി വെക്കാന്‍ പഠിപ്പിച്ചു… പക്ഷേ ദോഷം പറയരുതല്ലോ… അന്നും, എന്നും ഞങ്ങളുടെ ബാച്ചിനോട്‌ എല്ലാ സ്റ്റാഫ്‌സിനും ഒരു സ്നേഹം ഉണ്ട്‌. ഇടക്കിടക്കുള്ള ചെറിയ പടക്കങ്ങള്‍ കമ്പ്യൂട്ടര്‍ ലാബില്‍ പൊട്ടുന്നതൊഴിച്ചാല്‍ (ഇന്നും ലാബില്‍ ഒരു ബോംബ്‌ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ട്‌. ഞാനുള്‍പ്പടെ പലരും.). പല സ്റ്റാഫുകളും ഞങ്ങള്‍ പറയുന്നതനുസരിച്ച്‌ ജീവിച്ചു… എന്നുവെച്ചാല്‍, ഇന്ന് എക്‍സാം വേണ്ടെന്ന് ഞങ്ങള്‍ പറഞ്ഞാന്‍, ഇന്ന് എക്സാം ഇല്ല. അത്ര തന്നെ. പേടികൊണ്ടല്ല കേട്ടൊ… ഞങ്ങളോടുള്ള ഒരു സ്നേഹം. (ഞാനോര്‍ക്കുന്നു, നിരുപമ മാം എന്നോട്‌ ഒരിക്കല്‍ പറഞ്ഞിട്ടുള്ളപോലെ… യു ര്‍ സോ അഡോറബിള്‍… അത്‌ സത്യമല്ലെങ്കില്‍ പോലും.)

ആ വര്‍ഷത്തെ ഓണാഘോഷം ഒരു സംഭവം തന്നെയായിരുന്നു. ഞങ്ങള്‍ – എല്ലാ സുന്ദരന്മാരും സുന്ദരികളും നമ്മുടെ സ്വന്തം വസ്ത്രമായ മുണ്ടും-ഷര്‍ട്ടും, കസവു സാരിയും ധരിച്ച്‌ വന്നു. സത്യം പറയാലോ.. ഞങ്ങളില്‍ പലരും ഇത്രക്ക്‌ സൗണ്ടര്യമുള്ളവരാണെന്ന് അന്നാണ്‌ മനസ്സിലായത്‌. പൂക്കളവും, സദ്യയുമൊരുക്കി ഞങ്ങള്‍ എല്ലാവരേയും വീണ്ടും കൊതിപ്പിച്ചു… പിന്നീട്‌ പലരും ഞങ്ങളെ അനുകരിക്കാന്‍ നോക്കി.. പക്ഷേ ചീറ്റിപ്പോയ്‌.

ആ വര്‍ഷവും വളരെ പെട്ടന്ന് കഴിഞ്ഞെന്ന് തോന്നി… കാന്റീനിലും, ക്ലാസിലെ 2 പേര്‍ക്കിരിക്കവുന്ന ബഞ്ചുകളിലും ഇന്നും കേള്‍ക്കാം നിര്‍ത്താതെ കത്തിവെച്ചതിന്റെ തിരുശേഷിപ്പുകള്‍. കാന്റീനില്‍ ഞങ്ങള്‍ ചെക്കന്മാര്‍ ഒരിക്കലും സ്വന്തം കയ്യില്‍ നിന്നും കാശെടുക്കാറില്ല. ഫ്രണ്ട്‌ഷിപ്പിന്റെ ആഴം കൊണ്ടാകും, ഞങ്ങളുടെ കൂടെയുള്ള പെണ്‍പടകളുടെ ബാഗില്‍ നിന്നാണ്‌ കശു പോകാറുള്ളത്‌. പ്രത്യേകിച്ചും പാലക്കാട്‌ ഭാഗത്തു നിന്നും വരുന്ന പെണ്‍കുട്ടികളുടെ.

മൂന്നാം വര്‍ഷം. പ്രധാനമായും ഓര്‍മ്മവരുന്നത്‌ ഗോവന്‍ ട്രിപ്‌ ആണ്‌. ഇനിയും മനസ്സിലാക്കാന്‍ തനിക്കൊരു നല്ല സുഹൃത്തിനെ കിട്ടിയില്ലാ.. എന്ന് മനസ്സില്‍ വിതുമ്പിയിരുന്ന പലര്‍ക്കും ഗോവയിലെ കടലോരങ്ങളില്‍ വെച്ച്‌ അതിനുത്തരം കിട്ടി. ഒരിക്കലും ഉലയാത്ത മിത്രബന്ധങ്ങള്‍ക്ക്‌ ഞങ്ങള്‍ എല്ലാരുംകൂടെ പുതിയ സമവാക്യങ്ങള്‍ എഴുതി.

ഗോവയില്‍ നിന്നും ഞങ്ങള്‍ തിരിച്ച്‌ വന്നത്‌ പുതിയൊരു ഭാവവുമായിട്ടായിരുന്നു. തിരിച്ചുവന്നയുടനെ തന്നെയായിരുന്നു ഫ്രണ്ട്‌ഷിപ്‌ ഡേ… പലര്‍ക്കും പുതിയ ശീലങ്ങള്‍… പുതിയ സുഹൃത്തുക്കള്‍… സമ്മാനപ്പൊതികള്‍… പക്ഷേ അതിനു ശേഷമാണ്‌ ഒരു ഗ്രൂപിസം ക്ലാസില്‍ കൂറ്റാന്‍ തുടങ്ങിയത്‌. എല്ലാരും ബെസ്റ്റ്‌ ഫ്രണ്ട്‌ീന്റെ കൂടെ കത്തിവെക്കും. ക്ലാസിലേക്ക്‌ കയറിയാല്‍ നല്ല രസമാണാത്‌ കാണാന്‍. പാലക്കാടും, കൊയമ്പത്തൂരും സിനിമ കാണാന്‍ ഞങ്ങളൊരുമിച്ച്‌ പോയി… ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍, മധുരിക്കും ഓര്‍മ്മകളേ.. എന്ന പാട്ട്‌ പാടാന്‍ തോനുന്നു.

പലര്‍ക്കും പറയാന്‍ പല പല രഹസ്യങ്ങള്‍… പരസ്യങ്ങള്‍. ഹോസ്റ്റലിലെ ഉച്ചഭക്ഷണം പോലും ഞാന്‍ അടക്കമുള്ള പലരും ഒഴിവാക്കി. കാരണം… നല്ല പാലക്കാടന്‍ ഫുഡ്‌ ക്ലാസില്‍ തന്നെ കിട്ടിത്തുടങ്ങി… ചിലര്‍ ചപ്പാത്തി… ചിലര്‍ മുട്ട പൊരിച്ചത്‌… ചിലര്‍ ദോശ.. ഇഡലി. എനിക്ക്‌ വേണ്ടി ചിലര്‍ രണ്ട്‌ പാത്രത്തില്‍ വരെ ഭക്ഷണം കൊണ്ടുവന്നു…

പ്രോജക്ട്‌! സത്യം പറയാലോ.. എനിക്ക്‌ തീരെ പിടിക്കാത്ത ഒരു പരിപാടിയായിരുന്നു അത്‌. പക്ഷേ, ആ സമയം ക്ലാസില്‍ നല്ല രസം. ഫുള്‍ടൈം കത്തി… അതിനിടയിലാണ്‌ ഞങ്ങള്‍ ജുമാഞ്ചീസ്‌ ക്ലാസിനു വേണ്ടി ഒരു ഡിജിറ്റല്‍ ആല്‍ബം ഉണ്ടാക്കാന്‍ പരുപാടിയിട്ടത്‌. എല്ലാവരുറ്റെയും ആത്മാര്‍ദ്ധമായ സഹകരണം, അതിന്റെ വിജയത്തില്‍ കലാശിച്ചു. ഇന്നും അത്‌ എല്ലാരുടെയും കയ്യില്‍ ഉണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു…

പൂക്കാലം കഴിയാറായി… വിടര്‍ന്ന് സൗരഭ്യം പൊഴിച്ച പല സ്നേഹബന്ധങ്ങള്‍ക്കും ഉള്ളില്‍ വേദന വന്നു. തമാശകള്‍ മാത്രം പൊട്ടിചിരുന്ന സദസ്സുകളില്‍ ഇടക്കിടെ വേര്‍പാടിന്റെ ആധികളും, നൊമ്പരങ്ങളും വന്നുതുടങ്ങി. പിരിയാന്‍ സമയമായി എന്ന ചിന്ത. സത്യം.. ഞാനടക്കം പലരും (പല കൊലകൊമ്പന്മാരും) വേദനിച്ചു. വേര്‍പാടിന്റെയാ ദിനത്തില്‍ പലരും കരഞ്ഞു… അല്ല, ഒരുവിധം എല്ലാരും കരഞ്ഞു… വാചകമടിക്കാന്‍ വന്ന പലരും അന്ന് വാക്കുകള്‍ കിട്ടാതെ വിതുമ്പി… ഒരു വസന്തകാലം അന്നവിടെ അവസാനിച്ചു.

ഇന്ന് എല്ലാവരും പലയിടങ്ങളില്‍… ജീവിതത്തിന്റെ തിരക്കില്‍പ്പെട്ട്‌.. ആര്‍ക്കും സമയമില്ലാ… ഒന്നൊത്തുകൂടാന്‍ പോലും… പക്ഷേ, ഓര്‍മ്മകള്‍ മരിക്കില്ലല്ലോ… എല്ലാവരും ആ സുന്ദരനിമിഷങ്ങളെ എന്നും ഓര്‍ക്കുമെന്ന് ആശ്വസിക്കാം… ഞങ്ങളെല്ലാം ഒത്തുകൂടുന്ന മറ്റൊരു ദിനവും കാത്തിരിക്കാം….

download PDF of this post
—————————————————————————————–