മനക്കുളങ്ങര യു.പി സ്കൂളിലെ എന്റെ അഞ്ചാം വര്‍ഷം. പഠനത്തില്‍ എന്നെ എന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ലിന്റോയും, സൗമ്യാ സി യും റോളടിച്ചു നടന്നു. മൂന്നമതെങ്കിലും എത്തിയത് പാരന്റ്‌സ് നല്ല വഴക്കം വന്ന ടീചേഴ്സ് ആയതു കൊണ്ടും,അച്ചന്‍ സ്കൂളിലെ ഹെഡ് മാഷായതു കൊണ്ടും, അമ്മയുടെ റൈനൊള്‍ഡ്സ് പെന്നിന്റെ ക്യാപ്പ് കൊണ്ടുള്ള പിച്ചുകൊണ്ടും മാത്രം.
“ആ അഞ്ച് ബിയിലുള്ള മണികണ്ഠനെ കണ്ട് പഠിക്കെഡാ നാശമേ… അവന്റെ ആസനം താങ്ങി നടക്കാനുള്ള യോഗ്യതയില്ലല്ലോടാ നിനക്ക്…” എന്ന അമ്മയുടെ കലിതുള്ളിയുള്ള ഡയലോഗും (ലിന്റോയും, സൗമ്യയും അല്ല, അമ്മയുടെ കൂട്ടുകാരി സീതട്ടീച്ചറുടെ മകന്‍ ഫസ്റ്റായതിനാണിതെന്നോര്‍ക്കണം), അതിന്റെ ഫോളോ അപ്പ് ആയി അവന്‍ ക്ലാസില്‍ ഒന്നാമനാവുകയും ചെയ്തത് എന്റെ മനസിനേയും അലട്ടുകയും, തത്‌ഫലം കുപ്പിക്കായ കളി, കുട്ടീം കോലും കളി എന്നിവയിലുള്ള എന്റെ ഫോം നഷ്ടപ്പെടുകയും ചെയ്തു.
കളിയില്‍ കാര്യമായി തന്നെ തോറ്റ്, കടം വാങ്ങി കളിച്ച തീപ്പട്ടിപടങ്ങള്‍ തിരിച്ചെങ്ങിനെ കൊടുക്കും എന്നോര്‍ത്ത് വിഷണ്ണനായി ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.
ശ്രീ.ധേഷ്, അവന്റെ അനിയന്‍ ശ്രീ.ജിത്ത്, അവരുടെ അയല്‍ക്കാരന്‍ ശ്രീ.നാഥ് എന്ന ഞാന്‍. ഞങ്ങള്‍ മൂന്ന് പേരായിരുന്നു മിക്കവാറും ഒരുമിച്ച് പോയും വന്നുമിരുന്നത്. ഞാനും, ശ്രീ.ജിത്തും അഞ്ചിലും, ശ്രീ.ധേഷ് ഏഴിലും.
ബഡായി കാച്ചുക എന്നത് ഒരു കലയായി വളര്‍ത്തിയെടുക്കാന്‍ എനിക്ക് സഹായകമായത് സ്കൂളിലേക്കും, തിരിച്ചും നടക്കാനുള്ള ആ 3 കീമീ ദൂരമാണ്.
വീട്ടിലെ ചാമ്പയില്‍ കറന്റ് കൊടുത്തിട്ടുണ്ടെന്നും, ഇനിയാവഴി ആരെങ്കിലും വന്നാല്‍ ഓട്ടോമറ്റിക്കായി കറന്റടിക്കുമെന്നും, കടുത്തിരുത്തിയിലെ തറവാട്ടില്‍ മത്തങ്ങാ വലുപ്പത്തില്‍ മാങ്ങ ഉണ്ടാവുമെന്നും, അരവിന്ദ ഡിസില്‍വയുടെ ബാറ്റിനുള്ളില്‍ സ്പ്രിങ്ങ് വെച്ചിട്ടുണ്ടെന്നും തുടങ്ങി അമ്പരപ്പന്‍ ബഡായികള്‍ കേട്ട് വാ പൊളിക്കുന്ന അവമ്മാരെ നോക്കി നില്‍ക്കാന്‍ ഒരു സുഖം തന്നെയായിരുന്നു.
അങ്ങിനെ അമേരിക്കയില്‍ ഒരിക്കലും മധുരം കഴിയാത്ത ഒരുതരം ബബിള്‍ഗം ഉണ്ടെന്ന് പറഞ്ഞ്, അതിന്റെ നിറവും ഗുണവും എക്സ്‌പ്ലെയിന്‍ ചെയ്ത്കൊണ്ട് ഞങ്ങള്‍ മൂന്ന് പേരും വീട്ടിലേക്ക് പോകുന്ന സമയം. കാളവണ്ടിക്കാരന്‍ ആന്ത്രോസിന്റെ വീടിനെ സൈഡിലുടെ ഇറങ്ങി, അങ്ങേര്‍ടെ വളപ്പിലൂടെ ചെന്നാല്‍ പാടത്തേക്കിറങ്ങാന്‍ പറ്റും.
പാടത്തിന്റെ എത എത്തിയപ്പോള്‍ കൂട്ടത്തില്‍ മൂത്ത ശ്രീ.ധേഷ് എന്തോ പന്തികേട് മണത്തു. അവന്‍ അകലേക്ക് കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു.
അതാ, അങ്ങകലെ, ഒരു മുഴുത്ത ശീമക്കൊന്ന വടി ഫ്രഷ് ആയി വെട്ടിയെടുത്തതിന്റെ ഒരറ്റം മണ്ണിലും, മറ്റേ അറ്റം ആസനത്തിലും ഊന്ന് കൊടുത്ത്, കയ്യും കെട്ടി ഒരുത്തന്‍ വഴിക്കു കുറുകേ നില്‍ക്കുന്നു.
ഞാന്‍ കണ്ട സിനിമകളിലെ ഒരു വില്ലന്‍ ലുക്ക് അവനുണ്ടായിരുന്നു.
“മുത്തൂ, വേഗം കഴുത്തിലെ രുദ്രാക്ഷമാല മാറ്റിക്കോ.” ശ്രീധേഷ് എന്നോടാക്രോശിച്ചു.
“എന്താ പ്രശ്നം?”
“അവന്‍ അടിയുണ്ടാക്കാന്‍ വന്നതാ. അവനെത് ചോദിച്ചാലും നീ ചക്രപാണി മാഷ്ടെ മോനാണെന്നും, അച്ഛനോട് പറഞ്ഞു കൊടുക്കുമെന്നും പറയണം. അപ്പോ അവന്‍ പൊക്കോളും….”
“ഉം.. ശരി. പക്ഷേ അച്ഛനറിഞ്ഞാ എന്നേം തല്ലും”
“നിന്നെ തല്ലില്ലെടാ. അവനാ പ്രശ്നം ണ്ടാക്ക്യേ. നീ പറഞ്ഞാ മതി.”
“ഹെഡ് മാഷിന്റെ മോന്‍” എന്ന ആ പൊസിഷന്‍ ഞാനധികം മുതലെടുക്കറില്ലേങ്കിലും, തനിക്കുള്ള വില അസാരമാണെന്ന എന്റെ തിരിച്ചറിവ് എനിക്ക് പ്രചോദനം നല്‍കി.
“ഉം, ഞാന്‍ പറഞ്ഞു കൊടുക്കും!”
“ഇനി അവന്‍ ചോദിച്ചില്ലെങ്കിലും നീ പറഞ്ഞേക്ക്… കേട്ടോ ഡാ”
“ഉം…”
പക്ഷേ ജീവിതത്തില്‍ ആദ്യമായി നേരിട്ട് ഒരടി കാണാന്‍ പോകുന്നതിന്റെ ത്രില്ലൊന്നും അന്നേരം എനിക്ക് തോന്നിയില്ല. കയ്യും കാലും സര്‍ഗ്ഗം സിനിമയില്‍ കുട്ടന്‍ തമ്പുരാന് വന്ന പോലെ വിറച്ച് തുടങ്ങി.
ഞങ്ങള്‍ അവന്റെ അടുത്തെത്തി.
“നിക്കെഡാ. തീര്‍ക്കാനുള്ളത് തീര്‍ത്തിട്ട് പോഡാ…. @#!@#@” എന്നവന്‍ പറഞ്ഞ് തീര്‍ന്നതും വടിയെടുത്ത് ഞങ്ങള്‍ക്ക് നേരേ വീശിയതും ഒരുമിച്ചയിരുന്നു. അവമ്മാരേക്കാളും ഒരു പൊടിക്ക് പൊക്കം കുറവായതിനാല്‍ ഞാന്‍ ജസ്റ്റ് രക്ഷപ്പെട്ടു,
പിന്നെ അവിടെ നടന്നത് മരണ പോരാട്ടമായിരുന്നു. രണ്ടു പേരും പോത്തിനെപോലെ ശരീരമുള്ളവര്‍. വെളുത്ത യൂണിഫോം പാടത്തെ മഞ്ഞച്ചേറില്‍ മുങ്ങി. കടിച്ചും, മാന്തിയും ആത്മസുഹൃത്തുക്കളെപ്പോലെ അവര്‍ കെട്ടിപ്പിടിച്ച് ഉരുണ്ടുമറിഞ്ഞു. “ഡിഷ്യും ഡിഷ്യും” എന്ന ശബ്ദങ്ങളോ, പറന്ന് വന്നുള്ള അടികളോ ഒന്നും ഞാന്‍ കണ്ടില്ല. ചുരുക്കം ചില മൂളലും, മുരക്കലും, പ്രെഷര്‍ കുക്കറില്‍ നിന്നും ആവി പോകുന്ന പോലെയുള്ള ശബ്ദങ്ങളും മാത്രം.
അടുത്തുള്ള തെങ്ങിന്റെ ബാക്കിലേക്ക് ഞാന്‍ സൗകര്യപൂര്‍വ്വം മാറി നിന്നു. ചങ്കിടിപ്പ് വളരേയധികമായിരിക്കുന്നു. എന്റെ ചുവന്ന ട്രൗസര്‍ എങ്ങിനെ നനഞ്ഞു എന്നാലോജിക്കാന്‍ പോലും അന്നേരം തോന്നിയില്ല.
ഒടുക്കം രണ്ടാള്‍ക്കും “ഓ, ഇന്നിനി നിര്‍ത്താം” എന്ന് തോന്നിയതുകൊണ്ടോ എന്തോ, തല്ല് നിര്‍ത്തി. പക്ഷേ പച്ചത്തെറികള്‍ മാലപ്പടക്കം പോലെ അപ്പൊഴും വന്നുകൊണ്ടിരുന്നു.
“നീ നോക്കിക്കോ… ഇവന്‍ ചക്രപാണി മാഷ്ടെ മോനാ. നാളെ നിന്നെ പൊക്കിയില്ലെങ്കി നോക്കിക്കോ. ഞാന്‍ പറഞ്ഞാ ഇവന്‍ കേള്‍ക്കും. ഇവന്‍ പറഞ്ഞു കൊടുക്കും”
അതിനിടയില്‍ എനിക്കൊരു ഗസ്റ്റ് റോള്‍ വരുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. തെങ്ങിന്റെ സൈഡില്‍ നിന്നും കാലുകള്‍ കൂട്ടിവെച്ച് ഞാന്‍ നീങ്ങി നിന്നു.
“ഇല്ലേറാ.. നീ ഇന്നന്നെ അച്ഛനോട് പറഞ്ഞ് കൊടുക്കില്ലേ…?” ശ്രീധേഷ് എന്നിലുള്ള വിശ്വാസത്തില്‍ എന്നോട് ചോദിച്ചു.
ഞാന്‍ ഒന്നും മിണ്ടിയില്ല.
“മ്മക്ക് പ്പത്തന്നെ പറഞ്ഞു കൊടുക്കാം ല്ലെറാ…?”
ഞാന്‍ ദയനീയമായി ശത്രുവിനെ നോക്കി.
പെട്ടന്ന് അവന്‍ എന്നോട് ചോദിച്ചു,
“ഡാ… നീ മാഷ്ടെ മോനാ?”
“ഉം…”
“നീ പറഞ്ഞു കൊടുക്കോ?”
“ഏയ്.. ഇല്ല”
“ഹും. പറഞ്ഞാ ണ്ടല്ലാ, നിനക്കും കിട്ടും.”
“ഏയ്… ഞാന്‍ പറയില്ല. ദൈവാണെ സത്യം”
“ഉം, ന്നാ മാഷ്ടേ മോന്‍ ഓടിക്കോ. ഇത് ഞങ്ങള്‍ തീര്‍ത്തോളാം…”
“ഉം…”
അന്ന് ഞാനിട്ട, ഒന്നൊന്നര കീമീ ദൂരമുള്ള മനക്കുളങ്ങര – കാരുര്‍ പാടം റൂട്ട് എതാനും മിനിട്ടുകള്‍ കൊണ്ട് കവര്‍ ചെയ്ത ആദ്യ വെക്തി എന്ന എന്റെ റെക്കോഡ് വെട്ടിക്കാന്‍ പിന്നീടാര്‍ക്കുമായിട്ടില്ല.
