കസേര സര്‍ക്കസ്‌!

1992 ലെ ഒരു വേനലവധിക്കാലം. പൊതുവേ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കാന്‍ അന്നും എന്റെ മനസ്സ്‌ സമ്മതിച്ചിരുന്നില്ല.

നട്ടുച്ചക്കു പോലും പാടത്ത്‌ ക്രിക്കറ്റ്‌ കളിച്ചോണ്ടിരിക്കുന്ന ചേട്ടന്‍സ്‌ ബൗണ്ടറിക്ക്‌ പുറത്തേക്ക്‌ പന്തടിച്ചാല്‍ പെറുക്കിയായിട്ട്‌ എന്നെ വെച്ചത്‌ എന്റെ ആ സ്മാര്‍റ്റ്‌നെസ്‌ കണ്ടിട്ടായിരുന്നു. ചേട്ടന്‍സിന്‌ കളിയില്ലാത്ത ദിവസങ്ങളില്‍ എന്റെ അയല്‍വാസി ജിത്തുവിന്റെ കൂടെ ഫിഷിങ്ങിനു പോകും. പക്ഷേ കാലമൊരുപാട്‌ ഞാന്‍ ട്രൈ ചെയ്തിട്ടും ഒരു നല്ല മീന്‍പിടുത്തക്കാരനാവാന്‍ എനിക്കായില്ല. ഞാനാകെ സക്സസ്ഫുള്ളായി പിടിച്ച മീനുകള്‍ തുപ്പലംകൊത്തിയും, മാക്രിയുമാണ്‌(അതു രണ്ടും മാത്രെ നമ്മുടെ റ്റൈമിംഗ്‌ നോക്കി സ്ലോമോഷനില്‍ നീന്തൂ). അതും ചൂണ്ടയില്‍ കുടുങ്ങാന്‍ മാത്രമില്ലാത്ത ചീള്‌ സാധനങ്ങള്‍. അതുകൊണ്ട്‌ ചൂണ്ട മാറ്റിവെച്ച്‌ കാലുകൊണ്ട്‌ വെള്ളം കരയിലേക്ക്‌ തെറ്റിച്ചാണ്‌ ഞാന്‍ അവന്മാരെ കുടുക്കിയിരുന്നത്‌. ഒരോ തവണ തേകുമ്പോഴും ചാടിക്കളിക്കുന്ന ലവന്മാരെ നോക്കിനില്‍കാന്‍ എന്ത്‌ രസമാന്നറിയോ…

ഇതു രണ്ടും കഴിഞ്ഞാല്‍ പിന്നെയുള്ള പണി വീടിന്റെ അടുത്തുള്ള തങ്കേച്ചിയുടെ (തങ്കേച്ചി വയസ്സായ, എന്റെ അച്ചന്റെ ഒരു അകന്ന ബന്ധുവായ ഒരമ്മായിയാണ്‌) വീട്ടില്‍ സൈക്കിള്‍ ഓടിക്കാന്‍ പോകലാണ്‌. അവിടെ അവരുടെ മക്കള്‍ പണ്ട്‌ ബാങ്ക്ലൂരില്‍ നിന്നും വന്നപ്പോള്‍ പിള്ളേര്‍ക്ക്‌ കളിക്കാനായി ഒരു ചെറിയ സൈസ്‌ സൈക്കിള്‍ കൊണ്ടുവന്നു. അവര്‍ തിരിച്കു പോയപ്പോ അതിവിടെ വച്ചിട്ട്‌ പോയി. ആദ്യമൊക്കെ വല്ലപ്പോഴും അകലെ നിന്നു മാത്രം ഒന്ന് നോക്കുകയോ… ആരും കാണാതെ ഒന്ന് തൊടുകയോ ചെയ്തിരുന്ന ആ സൈക്കിള്‍ പിന്നെ പതുക്കെ പതുക്കെ ഞാന്‍ സ്വന്തമാക്കി തുടങ്ങി. പിന്നെ അത്‌ എന്റെ അനുവാദമില്ലാതെ തങ്കേച്ചി പോലും തൊടില്ല എന്ന സ്ഥിതിയായി.

അന്നത്തെ കാലത്ത്‌ കമ്പികൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക്കിന്റെ നൂലുകൊണ്ട്‌ നെയ്ത വട്ടത്തിലുള്ള കസേര വളരെ പ്രസിദ്ധമായിരുന്നു. അത്തരം ഒരു രണ്ടുമൂന്നെണ്ണം തങ്കേച്ചിയുടെ വീട്ടിലും ഉണ്ടായിരുന്നു. ആ കസേരക്ക്‌ പൊക്കം ഇച്ചിരി കുടുതലാണ്‌. യൂറോപ്യന്‍ ക്ലോസറ്റില്‍ ഇരിക്കുന്ന പോലെ വേണം അതിലിരിക്കാന്‍. ക്ലോസറ്റ്‌ പോലെ തന്നെ അതിന്റെ ഒത്ത നടുഭാഗത്ത്‌ നല്ലോരു ഓട്ടയാണ്‌. ആസനം ആ കുഴിക്കകത്തേക്ക്‌ വച്ച്‌ ഒന്നിരുന്നാല്‍ ലൂസ്‌ മോഷന്‍ വന്ന് യൂറോപ്യനില്‍ ഇരിക്കുന്ന അതേ സുഖമാണ്‌.

പക്ഷേ എനിക്ക്‌ അപ്പോ അങ്ങിനെ അതില്‍ ഇരിക്കാന്‍ ഉള്ള വലിപ്പം ഇല്ലായിരുന്നു. എന്നു വെച്ചാല്‍ ഞാന്‍ അതിലിരുന്നാല്‍ ഓട്ടവീണ ഷട്ടില്‍ ബാറ്റിനുള്ളിലൂടെ ഷട്ടില്‍ പുറത്തേക്ക്‌ പോണപോലെ ഞാന്‍ പോകും. ചെറിയ ചെക്കനായ എനിക്ക്‌ അന്നാ കസേരയില്‍ കയറുക എന്നത്‌ തെങ്ങുകയറുന്നതിലും മെനക്കേടായിരുന്നു. അതുകൊണ്ട്‌ തന്നെ എനിക്കതൊരു സര്‍ക്കസ്‌ കൂടാരം പോലെ എന്തോ ഒരു സാധനമായിരുന്നു.

പൊത്തിപ്പിടിച്ച്‌ അതിനുമുകളിലേക്ക്ക്‌ കയറും. എന്നിട്ട്‌ അതിന്റെ നടുവിലുള്ള തുള വഴി പുറത്തേക്ക്‌ ഊഴ്‌ന്നിറങ്ങും. പിന്നെ ഞാന്‍ പതിയെ സ്റ്റൈല്‍ മാറ്റി. ആദ്യം തല തുളയിലൂടെ പുറത്തേക്കിടും… പിന്നെ കയ്യ്‌… പിന്നെ കാലുകള്‍.. അങ്ങിനെ പതുക്കെ പതുക്കെ എലി പാമ്പിന്റെ വായില്‍ പോകുന്ന അതേ സ്പീഡില്‍ ഞാന്‍ പുറത്ത്‌ വരും. സംഭവം കെള്‍ക്കുന്ന അത്ര നിസ്സാരമായിരുന്നില്ല. നല്ല മെയ്‌ വഴക്കം ഉള്ളവര്‍ക്കേ അതു പറ്റൂ. ഞാന്‍ ആ തുളയിലൂടെ പുറത്തേക്ക്‌ കടക്കാന്‍ കാണിക്കുന്ന സര്‍ക്കസ്‌ കണ്ടാല്‍ ആരും ഒന്ന് പേടിക്കും… കയ്യും കാലും ഒക്കെ കൂടെ മിക്സ്‌ ആയി പരത്താന്‍ കിടക്കുന്ന പൊറോട്ട പോലെ ആകെ ഒരു കോമ്പ്ലക്സ്‌ പൊസിഷനില്‍ ആണേയ്‌ ആ സര്‍ക്കസ്‌.

ചെറിയ ബുദ്ധിയേ അന്ന് ഉള്ളെങ്കിലും, എന്റെയീ കസേര സര്‍ക്കസ്‌ ഒരു സംഭവമാണെന്നെനിക്ക്‌ മനസ്സിലായത്‌ എന്റെ കൂട്ടുകാരന്‍ ജിത്തു അതെന്നോട്‌ നേരിട്ട്‌ പറഞ്ഞപ്പോളാണ്‌. “ഡാ.. നീയിതെങ്ങെന്യാ ഉള്ളീക്കോടെ പുറത്തേക്ക്‌ വന്നേ… എനിക്ക്‌ പറ്റില്ലാലോ…”

ആ ഡയലോഗില്‍ ഞാന്‍ വീണു. താന്‍ ഒരു വെറും നിസ്സാരനല്ലെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. പാടത്ത്‌ പന്ത്‌ പെറുക്കാനും, ചൂണ്ടയിടാനും പോകാതെ ഞാന്‍ എന്റെ സമയം മുഴുവന്‍ കസേര സര്‍ക്കസിനായി ചെലവഴിച്ചു… ഞാന്‍ ശരിക്കും ഒരു പുലിയായി മാറുകയായിരുന്നു.

അങ്ങനെ എന്റെ ദിവസങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്‌ തങ്കേച്ചിയുടെ വീട്ടില്‍ അവരുടെ മക്കളും ഫാമിലിയും അവധിയാഘോഷിക്കാന്‍ വന്നത്‌. അവരുടെ 2 മക്കളും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ മെമ്മെറിയായിപ്പ്പ്പോയ അവരുടെ ആ സൈക്കിള്‍ അവിടെ വീണ്ടും കണ്ടപ്പോള്‍ അവരുടെ അഹ്ലാദത്തിന്‌ ഒരു കന്നഡ സ്റ്റൈല്‍ വന്നു. അതോട്‌ കൂടി ഹോം വര്‍ക്ക്‌ ചെയ്യാതെ ക്ലാസിന്‌ പുറത്ത്‌ നില്‍ക്കുന്നവനേപ്പോലെയായി ഞാന്‍. അവന്മാര്‍ ഫുള്‍ടൈം ആ സൈക്കിളില്‍ തന്നെയായിരുന്നു. ചെറുപ്രായത്തിലേ എന്റെ മനസ്സില്‍ പകയുടെ വിത്ത്‌ പാകിയത്‌ അവന്മാര്‍ മത്രമാണ്‌.

നാവില്‍ മലയാളത്തിന്റെ വാല്‍ക്കഷണം പോലും ആ പൊടീസിന്‌ വരില്ല. ഇങ്ക്ലീഷ്‌ പറയുന്നവര്‍ മഹാ വൃത്തികെട്ടവന്മാരും, ഹിന്ദി പറയുന്നവര്‍ സംസ്കാരമില്ലാത്തവരുമാണെന്ന് മനസ്സിലാക്കിയിരുന്ന കാലം. കണ്ണ്‌ മഞ്ഞളിക്കുന്ന തരത്തിലുള്ള ഡ്രെസ്സും, വീട്ടിനകത്ത്‌ പോലും ഷൂസുമൊക്കെ ഇട്ട്‌ അവന്മാര്‍ ആകെ വിലസി. ഞാന്‍ ശരിക്കും അടിച്ച ലോട്ടറി കളഞ്ഞുപോയവനെപ്പോലെയായി.

എന്റെ വിഷമം മനസ്സിലാക്കിയിട്ടാവണം, തങ്കേച്ചി എന്നെ അവമ്മാരുമായി മുട്ടിച്ചു. ഹിന്ദി സിനിമയില്‍ ഗുണ്ടകള്‍ നയകനെ നോക്കുന്ന പോലെ, തലയൊക്കെ പൊക്കി, ബട്ടന്‍സ്‌ അഴിച്ചിട്ടിരിക്കുന്ന ഷര്‍ട്ട്‌ പിന്നിലേക്ക്‌ തൂക്കി അവന്മ്മാരെന്നെ നോക്കി… എന്നിട്ട്‌ കയ്യ്‌ തന്നു. പോടാ പുല്ലന്മാരെ… നിന്റെയൊന്നും കൂട്ടാവാന്‍ എന്നെ കിട്ടില്ലെന്നും പറഞ്ഞ്‌ ഇറങ്ങിപോകേണ്ടതായിരുന്നു ഞാന്‍. പിന്നെ തങ്കേച്ചി പറഞ്ഞതല്ലേ… ഞാനായിട്ട്‌ അങ്ങിനെ ഒന്നും ചെയ്യരുത്‌ എന്ന് കരുതി മാത്രം.. ഞാനും കയ്‌ കൊടുത്തു.

പക്ഷേ റ്റു ബി ഫ്രാങ്ക്‌, മലയാളം ക്ലാസാണെന്ന് കരുതി സംസ്കൃതം ക്ലാസില്‍ കേറിയിരുന്ന അവസ്ഥയായിരുന്നു എനിക്ക്‌. യെവമ്മാര്‍ പറയുന്നതൊന്നും അങ്ങോട്ട്‌ പിടികിട്ടുന്നില്ല. ഞാനിതുവരെ കേള്‍ക്കാത്ത എന്തൊക്കെയോ കളികള്‍ കളിക്കുന്നു… കോപ്രായങ്ങള്‍ കാട്ടുന്നു. ക്രികറ്റ്‌ കളി അങ്ങ്‌ ബാങ്ക്ലൂരിലും ഉണ്ടെന്ന് ഇവമ്മാരുടെ കയ്യില്‍ ബാറ്റും ബോളും കണ്ടപ്പൊഴാണ്‌ പിടി കിട്ടിയത്‌. ആകെ കുറച്ച്‌ പരിചയം അതിലായതിനാല്‍ ഞാനും കളിക്കാന്‍ കൂടി. പക്ഷേ എന്നും പന്ത്‌ പെറുക്കി മാത്രം ശീലമുള്ള എനിക്ക്‌ ബാറ്റിങ്ങോ ബോളിങ്ങോ ശരിയായിട്ട്‌ ചെയ്യാന്‍ പറ്റിയില്ല. എന്റെ തവളപിടുത്തം കണ്ട്‌ അവന്മാര്‍ ചിരിച്ചു… മനപ്പൂര്‍വം.. വീണ്ടും വീണ്ടും.

നിരാശയോട്‌ കൂടി ഞാന്‍ കളിനിര്‍ത്തി… അവിടുത്തെ കസേരയില്‍ വന്നിരുന്നു. “ട്രിങ്ങ്‌!!!!” എനിക്ക്‌ അപ്പൊഴാണ്‌ തലയില്‍ മറ്റൊന്നുദിച്ചത്‌. കസേര സര്‍ക്കസ്‌! അതിലെ എന്റെ പ്രകടനം കണ്ടാല്‍ ഇവമ്മാര്‍ സൈഡാവും. അത്‌ കട്ടായം. സിനിമാ നടന്‍ ജയനെപ്പോലെ, ചോരകണ്ടാല്‍ മാത്രം ശക്തി കിട്ടുന്നവനെപ്പോലെ ഞാന്‍ അവമ്മാരെ നോക്കി…

എന്റെ അഭ്യാസപ്രകടനം കാണിക്കാന്‍ ഞാന്‍ അവമ്മാരെ വിളിച്ചു.

“അതേയ്‌, നിങ്ങള്‍ക്കീ കസേരേഡെ ഉള്ളിലൂടെ പുറത്തേക്ക്‌ വരാന്‍ പറ്റുവോ? തല ആദ്യം പുറത്ത്‌ വരണം. പറ്റുാ?”

എവിടെ.. അവന്മാര്‍ വായപൊളിക്കുമെന്ന് എനിക്ക്‌ നന്നായി അറിയാമായിരുന്നു.

അവമ്മാര്‍ പൊളിച്ചു!

“എന്നാ ഞാന്‍ കാട്ട്യരാം… നോകീക്കോ…”

വര്‍ഷങ്ങളായി ഓടിക്കുന്ന ബുള്ളറ്റ്‌ പുല്ല്‌ പോലെ ഓണാക്കി കയറി ഓടിച്ചു പോകുന്ന ലാഘവത്തോടെ ഞാന്‍ ആ കസേരയില്‍ ചാടിക്കയറി.

അവമ്മാരെ ഒന്നൂടെ ഒന്ന് നോക്കീട്ട്‌, ഞാന്‍ എന്റെ സര്‍ക്കസ്‌ തുടങ്ങി. എന്റെ തല ഞാന്‍ ആദ്യം തുളയിലൂടെ പുറത്തേക്കിട്ടു… അവമ്മാര്‍ എന്നെ കയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. എന്റെ പ്രകടനത്തിന്‌ ആദ്യായിട്ടാണ്‌ അങ്ങനെ ഒരു കയ്യടി കിട്ടുന്നത്‌. സ്വാഭാവികമായും ഞാനതില്‍ മതിമറന്നു. കുറച്ച്‌ കൂടി വെറൈറ്റി ആക്കാന്‍ വേണ്ടി, ഒരു കാലും, ഒരു കയ്യും മാത്രം ഞാന്‍ ഇത്തവണ ഓട്ടയിലൂടെ പുറത്തേക്കിട്ടു. എന്നും ചെയ്യുന്ന പോലെ അത്രക്ക്‌ സ്മൂത്തല്ല ഇപ്പരുപാടിയെന്ന് ഉള്ളില്‍ തോന്നിയെങ്കിലും, ഞാന്‍ പിന്മാറിയില്ല. അടുത്തകാലും ഞാന്‍ ബുദ്ധുമുട്ടി അകത്തേക്കിട്ടു.

മലബന്ധം വന്നവര്‍ മുക്കുന്ന പോലത്തെ ഒരു ശബ്ദമാണ്‌ പിന്നെ കേട്ടത്‌. ഞാന്‍ ബ്ലോക്കായിരിക്കുന്നു! ചത്ത മീനിന്റെ കണ്ണുകള്‍ പോലെ എന്റെ കണ്ണുകള്‍ തുറിച്ചു ചാടി. ഹെവി വെയ്റ്റ്‌ ലിഫ്റ്റിങ്ങുകാര്‍ വെയിറ്റ്‌ ലിഫ്റ്റുമ്പോള്‍ ഉണ്ടാക്കുന്ന അതേ ശബ്ദത്തില്‍ ഞാന്‍ അലറി… നോ രക്ഷ! തലയുടെ ലൊകേഷന്‍ തറയിലേക്കായതിനാല്‍, അവമ്മാരുടെ കാലിലെ ഷൂസുകള്‍ മത്രമേ കണ്ടുള്ളൂ എങ്കിലും, അവമ്മാര്‍ കയ്യടി നിര്‍ത്തിയത്‌ എനിക്ക്‌ മനസ്സിലായി. അപ്പോ സംഭവം സീരിയസ്‌ ആയിരിക്കുന്നു!

എനിക്ക്‌ നഷ്ടപ്പെട്ട മാനത്തിനെകുറിച്ചോര്‍ക്കാന്‍ എനിക്കപ്പോ തോന്നിയില്ല. മാനത്തേക്കാള്‍ വലുതാണല്ലോ പ്രാണന്‍! ഞാന്‍ സര്‍വ്വശക്തിയുമെടുത്ത്‌ നീങ്ങിനോക്കി… രക്ഷയില്ലാ… ഞാന്‍ ഫുള്‍ പ്രെഷര്‍ കൊടുത്തു… ശരിക്കും ലണ്ടനില്‍ പോകുന്ന അതേ താളത്തോടും, ആകാംക്ഷയോടും കൂടി.

പക്ഷേ ആ മുക്കല്‍, എന്റെ പെര്‍മിഷന്‍ ഇല്ലാതെ തന്നെ മറ്റൊരു കാര്യം കൂടി ഒപ്പിച്ചു… നമ്പര്‍ റ്റൂ! എല്ലാം വളരെ പെട്ടന്നായിരുന്നു.

അരുതാത്തത്‌ നടന്നു കഴിഞ്ഞൂ എന്നറിഞ്ഞിട്ടും, അതിനെതിരെ പ്രതികരിക്കാനാവാതെ ഞാന്‍ കുടുങ്ങിക്കിടന്നു… കണ്ടന്‍ കത്രികയില്‍ പെട്ട പെരുച്ചാഴി പോലെ.

തങ്കേച്ചി വന്നെന്നെ വലിച്ച്‌ പുറത്തിട്ടതും, ഞാന്‍ വീട്ടിലേക്കോടി… വെറുതേ റോമിങ്ങിലായിരുന്ന പട്ടിയെ കല്ലെറിഞ്ഞ്‌ പ്രകോപിപ്പിച്ചാല്‍ ഓടേണ്ടിവരുന്ന ഗതികേടായിരുന്നു അപ്പൊ എനിക്ക്‌.

അന്ന് ഞാന്‍ മനസ്സിലാക്കി… ജീവിതത്തില്‍ അണ്ടര്‍ വെയറിനുള്ള വില.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ഈ ഓര്‍മ്മക്ക്‌ കടപ്പാട്‌ വിശാലമനസ്കന്റെ ”സില്‍ക്ക്‌”
 ( http://kodakarapuranam.sajeevedathadan.com/ )
 എന്ന പോസ്റ്റാണ്‌.

Published in: on മേയ് 6, 2008 at 4:34 am അഭിപ്രായങ്ങള്‍ (8)

The URI to TrackBack this entry is: http://sreenath.wordpress.com/2008/05/06/%e0%b4%95%e0%b4%b8%e0%b5%87%e0%b4%b0-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b8%e0%b5%8d%e2%80%8c/trackback/

RSS feed for comments on this post.

8അഭിപ്രായങ്ങള്‍ Leave a comment.

  1. മീന്‍ പിടിക്കാനറിയില്ലാന്നോ എതു ചൂണ്ടേലും ഞാന്‍ മീന്‍ പിടിക്കും

  2. പുല്യന്നെ സമ്മയ്ച്ച് തന്നിരിക്കുണു പഹയാ….

  3. വളരെ ഇഷ്ട്മായി…

  4. കൊള്ളാം:)

  5. കുട്ടുക്കാരാ ഇടക്ക് ഞങ്ങളുടെ ഷാപ്പിലൊക്കെ ഒന്നു വാ

  6. നല്ല രസികന്‍ എഴുത്ത്..നന്നായി ചിരിച്ചു, നീ അതില്‍ കുടുങ്ങിക്കിടക്കുന്ന ആ അവസ്ഥ ഓര്‍ത്തിട്ട്. :)

  7. sammathichu…machu…..sammathichu….pranamam

  8. എ തൊരാളിണ്റ്റെയും ബാല്യകാല ഓര്‍മകളെ തഴുകിയുനര്‍തുന്ന അതി മനൊഹരമായ എഴുത്ത്‌


Leave a Comment