കുപ്പ്യായ കളി (അനുഭവ കഥ)

ഞാന്‍ മനക്കുളങ്ങര ഇസ്കൂളില്‍ അറാം തരത്തിന്‌ പഠിക്കുന്നു. ഇസ്കൂളിലെ അന്നത്തെ പ്രഥാന സ്പോര്‍ട്‌സ്‌ കുപ്പ്യായ കളി ആയിരുന്നു (ഗോലി കളി എന്ന് മൂത്തവര്‍ പറയും). തീപ്പട്ടി പട്ടം വെച്ചായിരുന്നു അന്നൊക്കെ കളി. കുപ്പ്യായ കളത്തിനു മുന്നില്‍ വെള്ളം തെന്നി സ്ലിപ്പായ ബൊക്കാറോ എക്സ്പ്രസ്‌ പോലെ തീപ്പെട്ടി പടങ്ങള്‍ നിരന്നിരിക്കും. മനക്കുളങ്ങര ഇസ്കൂളിലെ ഒരു പരമ്പരാഗത കായിക ഇനമായതിനാല്‍, നല്ലൊരു ശതമാനും വിദ്യാര്‍ഥികളും കുപ്പ്യായ കളിയില്‍ വന്‍ പുലികളായിരുന്നു. ഞാനൊഴിച്ച്‌.

സേവിയടിക്കാനും, ഒറ്റനൊത്തിന്‌ കൊള്ളിക്കാനുമൊക്കെ എന്റെ കൂട്ടുകാരെ പോലെ ഞാനും നോക്കി. വീട്ടിലെ തീപ്പെട്ടികള്‍ നൂഡ്‌ ആയതല്ലാതെ, എന്റെ കുപ്പ്യായ കളിയില്‍ വലിയ മെച്ചപ്പാടൊന്നും വന്നില്ല. വക്കന്‍ (കളത്തിലേക്കെറിഞ്ഞ ഗോലിയില്‍ എറിഞ്ഞു കൊള്ളിക്കുന്ന ഗോലി) മാറ്റി നോക്കിയും, ഈ കണ്ണിന്‌ പകരം മറ്റേ കണ്ണ്‌ അടച്ച്‌ പിടിച്ചും ഒക്കെ കളിച്ചു നോക്കി. പൊട്ടനുറുമ്പ്‌ അടിച്ചു ഫിറ്റായ മാരി കുപ്പ്യായ രണ്ടും ഫീള്‍ഡിന്‌ പുറത്തേക്ക്‌.

തീപ്പട്ടിപ്പടം ഇല്ലാതെ കാലിയായ പോകറ്റ്‌ കണ്ട്‌ എന്റെ കൂട്ടുകാര്‍ ചിരിച്ചു. ഇനിയും നാനമില്ലാതെ വീട്ടില്‍ നിന്നും തീപ്പട്ടിപ്പടമെടുക്കാന്‍ എന്റെ അഭിമാന്‍ സമ്മതിച്ചില്ല. സ്വന്തമായി അഞ്ച്‌ തീപ്പട്ടിപ്പടം ഉണ്ടാക്കാന്‍ എനിക്കായില്ല. ഇനീം കളിച്ച്‌ തോറ്റ്‌ വീട്ടുകാരെ മുടിപ്പിക്കാന്‍ പാടില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. പക്ഷേ കൂടെയിരിക്കുന്നവന്റെ പോക്കറ്റ്‌ ഷക്കീലാന്റിയുടെ മാരി നിറഞ്ഞിരിക്കുന്നത്‌ കാണുമ്പോ ആര്‍ക്കാ കണ്ട്രോള്‍ പൂവാത്തേ? വീണ്ടും കളിക്കാനും, തീപ്പട്ടിപ്പടം നിറച്ച എന്റെ പോകറ്റ്‌ അവന്റേതിനേക്കാള്‍ വലുതാക്കാനും ഞാനാഗ്രഹിച്ചു.

കേറിയ തെങ്ങില്‍ തന്നെ പിന്നേം തേങ്ങയിടാന്‍ കേറിയ അവസ്ഥയായിരുന്നു കളിക്കാനിറങ്ങിയ എനിക്ക്‌. വേണ്ടായിരുന്നു എന്ന് തോന്നിയത്‌ ലിന്റോന്റേന്ന് കടം വാങ്ങിയ അഞ്ച്‌ തീപ്പട്ടിപ്പടം കൂടി നഷ്ടപ്പെട്ടപ്പോഴാണ്‌. ഈ ഭാരിച്ച കടം എങ്ങിനെ വീട്ടുമെന്നോര്‍ത്ത്‌ ഇസ്കൂള്‍ ഗ്രൗണ്ടിലെ കുപ്പ്യായ കളങ്ങള്‍ക്കിടയിലൂടെ എണ്ണത്തോണിയില്‍ നിന്നും എണീറ്റോടിയ ഒച്ചിന്റെ മാരി ഞാന്‍ നടന്നു.

അങ്ങിനെ നടന്ന് നടന്ന് ഒന്നാം ക്ലാസിലെ ചിടുങ്ങ്‌ പൊടീസ്‌ കളിക്കുന്നിടത്തെത്തി. പെട്ടെന്നെന്നെ കണ്ടതും, അവമാര്‍ “ഡാ ദേഡാ സ്കൂള്‍ ലീഡര്‍ വരുന്നു… ഓടിക്കോടാ…” എന്നും പറഞ്ഞ്‌ നിരത്തിയിട്ട തീപ്പട്ടിപ്പടം പോലും എടുക്കാന്‍ നിക്കാതെ ഓടി. തെണ്ടാനിരിക്കുന്നവന്റെ തലയില്‍ വീണ അഞ്ഞൂറിന്റെ നോട്ടിനെ നോക്കുന്നപോലെ, ഞാനാ തീപ്പട്ടിപടങ്ങളെ നോക്കി നിന്നു… എടുക്കണോ.. വേണ്ടയോ? അമ്മ ദോശയുണ്ടാക്കുമ്പോ ഒരു സൈഡ്‌ വെന്ത്‌ മറ്റേ സൈഡില്‍ക്ക്‌ മറച്ചിടാറായോ എന്നാലോജിക്കുന്ന അതേ കണ്‍ഫൂഷന്‍.

പക്ഷേ പെട്ടന്നാണ്‌ അ പൊടീസ്‌ വിളിച്ച്‌ പറഞ്ഞോണ്ടോടിയത്‌ ഞനോര്‍ത്തത്‌… ഇസ്കൂള്‍ ലീഡര്‍! അത്‌ ഞാനല്ലേ??? അതേ… ഹും! ഈ ഇസ്കൂളീന്റെ ലീഡറായ ഞാന്‍ എന്തിന്‌ തെണ്ടണം? എനിക്ക്‌ കളിക്കാന്‍ പറ്റില്ലെങ്കി ആരും ഇവിടെ കളിക്കണ്ടാ… ആ പറഞ്ഞതില്‍, ഒരിക്കലും ഗോളടിക്കാന്‍ പറ്റാത്ത ഗോളിയുടെ മനോദുഖം പോലൊരു സാധനം നിറഞ്ഞു നില്‍പ്പുണ്ടായിരുന്നു.

കാര്യം ഞാന്‍ വലിയൊരു സംഭവമൊന്നുമായിരുന്നില്ലെങ്കിലും, ചൂന്യ മുളകിന്റെ എഫക്റ്റായിരുന്നു. അതുവരെ എടുക്കാത്ത ഇസ്കൂള്‍ ലീഡറുടെ ഭാവം അന്ന് ഞാന്‍ ഉള്‍കൊള്ളുകയായിരുന്നു. ഞാന്‍ എല്ലാ കുപ്പ്യായ ഫീല്‍ഡിലും ചെന്ന്, ഇനി മുതല്‍ കുപ്പ്യായ കളിക്കാന്‍ പടില്ലെന്ന് ചന്ദ്രന്‍ മാഷ്‌ (സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍) പറഞ്ഞിട്ട്ണ്ട്‌ ന്ന് പറഞ്ഞു. ചന്ദ്രന്‍ മാഷും ഞാനും അപാര കൂട്ടാണെന്ന്‌, അതോണ്ട്‌ പറഞ്ഞത്‌ മര്യാക്ക്‌ കേട്ടോ എന്ന രീതിയിലാണ്‌ ഞാന്‍ പറഞ്ഞത്‌. പിള്ളേര്‍ പേടിച്ചു! എഴാം തരത്തിലെ മൂത്ത ചെക്കമ്മാര്‍ പക്ഷേ ഞാന്‍ പറഞ്ഞതിന്‌ കീറിപ്പോയ, എടുക്കാത്ത തീപ്പട്ടിപ്പടത്തിന്റെ വില പോലും കൊടുത്തില്ല.

എനിക്കത്‌ മതിയായിരുന്നു. ന്റെ ക്ലാസിലെ പിള്ളേര്‍ കളി നിര്‍ത്തി. എല്ലാരും തീപ്പട്ടിപടങ്ങള്‍ പോകറ്റില്‍ നിന്നും മാറ്റി ബാഗിലേക്കാക്കി. പിറ്റേ ദിവസം ഗ്രൗണ്ട്‌ കൊയ്ത്ത്‌ കഴിഞ്ഞ പാടം പോലെ ശൂന്യം. ഇന്നലെ എന്നെ ഊശിയാക്കിയവമ്മാര്‍ പോലും ഇന്ന് ഫീല്‍ഡില്‍ ഗോലിയിറക്കാന്‍ വന്നിട്ടില്ല.

സ്വാഭാവികമായും കളിനിന്നപ്പോള്‍ തീപ്പട്ടിപ്പട്ടത്തിന്റെ മാര്‍കറ്റ്‌ വാല്യൂ ഇടിഞ്ഞു. അത്‌ വഴിയില്‍ കിടക്കുന്ന കണ്ടാലും ആര്‍ക്കും വേണ്ടാതായി. പലരും കിട്ടിയ കളക്ഷനൊക്കെ വീട്ടില്‍ സ്പോര്‍ട്സിനു കിട്ടിയ മഞ്ഞ കളറുള്ള സര്‍ട്ടിഫികറ്റിന്റെ ഒപ്പം വെച്ചു.

“ഡെക്കേ, ഞാന്‍ തീപ്പട്ടിപ്പടത്തിന്റെ കളക്ഷന്‍ ഇണ്ടാക്ക്ണ്ട്‌. പേരാംബ്ര ഇസ്കൂളില്‍ ഇത്തോണ്‍ത്തെ എക്സിവിഷന്‌ വെക്കാനാ. നിന്റേലിണ്ടാ ടാ പടം?”

ഞാന്‍ ഈ നമ്പറുമയി പിള്ളേരെ മുട്ടി… എല്ലാര്‍ക്കും സമ്മതം… ഞാന്‍ പലപ്പൊഴും മോഹിച്ച പലതരത്തിലുള്ള തീപ്പട്ടിപടങ്ങള്‍ ഒരു തവണപോലും കളിക്കാതെ എന്റെ കയ്യിലേക്ക്‌ വരുന്നത്‌ കണ്ടപ്പോ, രാവിലെ അമ്പലക്കുളത്തില്‍ അരഭാഗം മാത്രം മുക്കുമ്പോ ഉണ്ടാകുന്ന ആ ഒരു കുളിര്‌ തോന്നി.

ഞാന്‍ ഡയറ്റിങ്ങില്ലാത്ത ഷക്കീലാന്റിയെപ്പോലെയായി. ഷര്‍ട്ടിന്റെയും, നിക്കറിന്റെയും പോകറ്റില്‍ ഇനി തീപ്പട്ടിപ്പടം പോയിട്ട്‌ ഒരു തീപ്പട്ടിക്കൊള്ളി പോലും കേറ്റാന്‍ പറ്റാത്ത സ്ഥിതിയായി. തീപ്പട്ടിപടം പോകറ്റില്‍ നിന്ന് തെറിച്ച്‌ പോകാതിരിക്കാന്‍ ഷര്‍ട്ടിന്റെ പോകറ്റുകള്‍ ചില ഇങ്ക്ലീഷ്‌ സിനിമയില്‍ പെണ്ണുങ്ങള്‍ പിടിക്കുന്ന പോലെ ഞാന്‍ കയ്കൊണ്ട്‌ മറച്ച്‌ പിടിച്ചു. എന്നിട്ട്‌ വരാന്തയിലൂടെ അങ്ങിനെ നടന്നു… കിട്ടുന്നതൊന്നും കളയരുതല്ലോ…

പാവം പെമ്പിള്ളേര്‍… എക്സിവിഷനാണെന്നറിഞ്ഞപ്പോ അവരും വീട്ടില്‍ നിന്നും പടം കൊണ്ടുബന്ന് തന്നു. ഇത്രേം അത്മാര്‍ഥത ഞാനൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. കള്ളത്തരം പൊളിഞ്ഞാല്‍ എന്താണ്‌ സംഭവിക്കുക എന്നാലോചിക്കനുള്ള മാനസിക വികാസം അന്നെനിക്കുണ്ടാവാത്തതിനാല്‍ ഞാനൊട്ടും വറീഡ്‌ ആയിരുന്നില്ല.

അങ്ങിനെ, ഞാന ഇസ്കൂളിലെ ഏറ്റോം വലിയ തീപ്പട്ടിപ്പടംകാരനായി. ധീരുഭായി അമ്പാനിയെന്നോ, ബില്‍ ഗേറ്റ്സ്‌ എന്നോ ഒക്കെ പറയുമ്പോലെ ഒരു എഫക്റ്റ്‌.

ചൂണ്ടയില്‍ പെടാതെ, എര മുഴുവന്‍ കൊത്തിക്കൊണ്ടോയ പള്ളാത്തീടെ അതേ അഹങ്കാരത്തോടെ ഞനെന്റെ ഇസ്കൂള്‍ അങ്കണത്തിലൂടെ അര്‍മ്മദിച്ച്‌ നടന്നു. അങ്ങിനെ നടന്നോണ്ടിരിക്കുമ്പൊഴാണ്‌ കോമഡി സിനിമയില്‍ പ്രതീക്ഷിക്കാതെ ഹൊറര്‍ സീന്‍ വന്നമാരി പിന്നില്‍ നിന്നും ഒരു വിളി വന്നത്‌…

“ഡാ അവിടെ നിക്ക്‌….!”

കാണാത്തതിനു ഭങ്ങി കൂടുമെന്ന് ചന്ദ്രന്‍ മാഷിന്‌ നന്നായിട്ടറിയാം. അതോണ്ടങ്ങേരെപ്പൊഴും കയ്യിലെ ചൂരല്‍ പിന്നില്‍ ഒളിപ്പിച്ച്‌ പിടിച്ചേ നടക്കൂ. ഉണക്കത്തേങ്ങ മുളക്കുന്നപോലെ അങ്ങേരുടെ തലക്ക്‌ മുകളിലൂടെ ഒരു ജാതി സ്റ്റൈയ്‌ലില്‍ ആ ചൂരലിന്റെ അറ്റം കാണാം… (മാഷിനെ കളിയാക്കാന്‍ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലേയ്‌…).

“എന്താഡാ നിന്റെ പോകറ്റില്‍?”

എന്റെ നാവ്‌ അപ്പോ ഉളാക്കുകുത്തിക്കളിക്കാന്‍ പോയി… ആ തക്കം നോക്കിയാണവനത്‌ പറഞ്ഞത്‌…

“അത്‌ തീപ്പട്ടിപ്പടമാ സാറെ… എക്സിവിഷന്‌ വേണ്ടി കൂട്ടിവെക്കാനാ…”

എപ്പൊഴും എന്റെ കൂടെ നടക്കുന്ന ലിന്റോ അപ്പൊഴും കൂടെയുണ്ടായത്‌ എന്റെ ഭാഗ്യമോ അതോ… ?

“നടക്കെടാ ഓഫീസിലേക്ക്‌… ലീഡര്‍ തന്നെ പഠിക്കാതെ കളിച്ച്‌ നടന്നാലോ… നിന്റച്ചനോട്‌ ഞാന്‍ പറയുന്നുണ്ട്‌…” (അത്‌ പറഞ്ഞപ്പൊഴാ, ചന്ദ്രന്‍ മാഷിന്‌ മുന്‍പ്‌, എന്റെച്ഛനായിരുന്നു മനക്കുളങ്ങര സ്കൂളിലെ ഹെഡ്‌ മാസ്റ്റര്‍.)

വിലങ്ങിനു പകരം തീപ്പട്ടിപ്പടത്തിന്റെ കെട്ടുകളുമായി ഞാന്‍ ജയിലിലേക്ക്‌… അല്ല, ഒഫീസിലേക്ക്‌ പോയി.

ശരിക്കും ഒരു നല്ലവനായി ഞാന്‍ ഓഫീസില്‍ നിന്നും തിരിച്ചു വന്നു.
എണ്ണം പറഞ്ഞ്‌ ഞാന്‍ ഒരോരുത്തര്‍ക്കും വാങ്ങിയ പടങ്ങള്‍ തിരിച്ചു കൊടുക്കുകയും, അവിടെയും അവമ്മാര്‍ കള്ളക്കണക്ക്‌ പറഞ്ഞ്‌ എന്നെ കടക്കെണിയിലാക്കുകയും ചെയ്തു. എന്തോ, അന്നെനിക്കൊരാത്മഹത്യക്കുള്ള മൂഡ്‌ ഉണ്ടായില്ല, ഭാഗ്യം!

[ഞാനടുത്ത വര്‍ഷവും അവിടെ സ്കൂള്‍ ലീഡര്‍ ആയിരുന്നു. അതു കൂടാതെ സ്പോര്‍ട്സ്‌ ലീഡര്‍ എന്ന പദവിയും ഏഴാം തരത്തില്‍ എന്നെത്തേടിയെത്തി. അതേ വര്‍ഷം തന്നെ സ്കൂളില്‍ ഗോലികളി നിര്‍ത്തലാക്കിയത്‌ ചന്ദ്രന്മാഷുടെ മിടുക്കൊന്ന് മാത്രം.]

Published in:  on ഏപ്രില്‍ 23, 2008 at 12:14 pm അഭിപ്രായങ്ങള്‍ (7)

The URI to TrackBack this entry is: http://sreenath.wordpress.com/2008/04/23/%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%95%e0%b4%b3%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5-%e0%b4%95%e0%b4%a5/trackback/

RSS feed for comments on this post.

7അഭിപ്രായങ്ങള്‍ Leave a comment.

  1. ha ha ha ah aha aha ah aha ……..daaa apooo neee
    cheruppam muthalll thaneee angane ayirunaleeee
    ha ha aha ah aha aha aha …..daaa chumma paranjatahtooo……nanayitunduu
    kettooo…iniyum azuthanammm okkk all the besttt

  2. leader enthaayaalum kalakki….adipoli ketooo…ineem poratte…chandran maash ith vaayikkuo entho…!!!!

  3. ഉണക്കത്തേങ്ങ മുളക്കുന്നപോലെ അങ്ങേരുടെ തലക്ക്‌ മുകളിലൂടെ ഒരു ജാതി സ്റ്റൈയ്‌ലില്‍ ആ ചൂരലിന്റെ അറ്റം കാണാം…

    eee perspective view enikkorupaadu ishtapettu kalakkiyeda

  4. എന്നാലും അവസാനം ചന്ദ്രന്‍ മാഷ് ഗോലി കളി നിറുത്തിച്ചു തന്നതു കാരണം പിന്നേം മാനം പോയിക്കാണില്ലല്ലേ…
    :)

  5. Ha…ha..Haaaaaaaaaaaaaaaa………

  6. :)

  7. ഹാ ഹ ഹ ഹാ‍ ഹ. നല്ല ഒന്നാന്തരം നര്‍മ്മത്തില്‍ ചാലിച്ച എഴുത്ത്. ഉഗ്രന്‍. നല്ല രസത്തോടെ വായിച്ചു എല്ലാം. ഇപ്പോഴാണ് ഈ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത്. ഓരോന്നായി വായിക്കുന്നു, എല്ലാ ഒന്നിനൊന്നു മെച്ചം.

    എല്ലാ ഭാവുകങ്ങളും.


Leave a Comment